ഈയുഗം ന്യൂസ്
February 28, 2026 Saturday 01:01:20pm
ദോഹ: വീട്ടിലോ സുരക്ഷിതമായ സ്ഥലത്തോ താമസിക്കണമെന്നും അപകടം നീങ്ങുന്നത് വരെ പുറത്തുപോകരുതെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം രാജ്യത്ത് താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.
ഓരോ ഫോണിലേക്കും അയച്ച സൈറനോട് കൂടിയ അടിയന്തിര സന്ദേശത്തിലാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്..
"ദയവായി വീട്ടിലോ സുരക്ഷിതമായ സ്ഥലത്തോ താമസിക്കാൻ ശ്രദ്ധിക്കുക, അപകടം കടന്നുപോകുന്നതുവരെ പുറത്തുപോകരുത്. അടിയന്തിര സന്ദർഭങ്ങളിൽ ഒഴികെ മാത്രം," മന്ത്രാലയം അയച്ച പ്രെസിഡെൻഷ്യൽ അലെർട്ടിൽ പറയുന്നു..
ഇന്ത്യക്കാർ കരുതിയിരിക്കണമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസിയും മുന്നറിയിപ്പ് നൽകി..
"പൊതുജന സുരക്ഷയ്ക്കായി, സൈനിക കേന്ദ്രങ്ങളുടെ പരിസരത്ത് നിന്ന് അകന്നു നിൽക്കാനും വീടുകളിലോ മറ്റെവിടെയെങ്കിലുമോ കെട്ടിടങ്ങൾക്കുള്ളിൽ തന്നെ തുടരാനും, അപകടസാധ്യതകൾ ഒഴിവാക്കാൻ അത്യാവശ്യ ഘട്ടങ്ങളിലൊഴികെ പുറത്തുപോകുകയോ നീങ്ങുകയോ ചെയ്യരുതെന്ന് ആഭ്യന്തര മന്ത്രാലയം അയച്ച അടിയന്തര മുന്നറിയിപ്പ് എല്ലാവരും പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു," ഇന്ത്യൻ എംബസി സമൂഹമാധ്യമങ്ങളിൽ കുറിച്ചു..
അതേസമയം, ഇറാന്റെ പ്രതികരണം കഠിനവും അഭൂതപൂർവവുമായിരുന്നു. യുഎസ്-ഇസ്രായേൽ ആക്രമണത്തിന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ, ബഹ്‌റൈൻ, ഖത്തർ, യുഎഇ, കുവൈറ്റ്, സൗദി എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾ ഇറാൻ ആക്രമിച്ചു. പല മിസൈലുകളും വീഴ്ത്തിയതായി ഗൾഫ് രാജ്യങ്ങൾ അറിയിച്ചു..
ഗൾഫിലെ അമേരിക്കൻ താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും യുദ്ധം തുടങ്ങി മിനിറ്റുകൾക്കകം ആക്രമണം അഴിച്ചുവിട്ടത് എല്ലാവരെയും അത്ഭുതപ്പെടുത്തി..
ഇസ്രായേലിലേക്ക് എഴുപതോളം മിസൈലുകൾ ഇറാൻ തൊടുത്തുവിട്ടു. പല മിസൈലുകളും നിലംപതിച്ചു.