ഈയുഗം ന്യൂസ്
April 11, 2026 Saturday 12:51:28pm
ദോഹ: യൂ.എസ്-ഇസ്രായേൽ-ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കായി പാകിസ്ഥാനിൽ സമാധാന ചർച്ചകൾ ഇന്ന് ആരംഭിക്കുമ്പോൾ ആകാംഷയോടെയും ആശങ്കയോടെയും ഗൾഫ് മേഖലയും ലോകവും കാത്തിരിക്കുകയാണ്.
യുഎസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ നേതൃത്വത്തിലുള്ള ഒരു ഉന്നതതല പ്രതിനിധി സംഘവും ഇറാനിയൻ വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല ഇറാനിയൻ പ്രതിനിധി സംഘവും ചർച്ചകൾക്കായി പാകിസ്ഥാനിലെത്തി.
ചർച്ചകളിൽ അന്തിമ ധാരണയിലെത്തിയാൽ, ഗൾഫ് രാജ്യങ്ങളിലെ സാധാരണ ജീവിതവും ബിസിനസ് മേഖലയും സാധാരണ നിലയിലേക്ക് മടങ്ങും.
ഇരുവിഭാഗങ്ങളും തമ്മിൽ വലിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും, അന്തിമ ധാരണയിലെത്തുമെന്ന പ്രതീക്ഷകൾ വളരെ വലുതാണ്.
ഇറാൻ ശക്തമായ നിലയിലാണ് ചർച്ചകളിൽ പ്രവേശിക്കുന്നത്, ചർച്ചകൾ ആരംഭിക്കുന്നതിന് ചില കടുത്ത വ്യവസ്ഥകൾ ഇറാൻ മുന്നോട്ടുവച്ചിട്ടുണ്ട്. ലെബനോനിൽ ഇസ്രായേൽ വെടിനിർത്തുക, ഇറാനെതിരെ അമേരിക്ക സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചപ്പോൾ ദോഹയിൽ തടഞ്ഞുവെച്ച ഇറാന്റെ ആറ് ബില്യൺ ഡോളർ റിലീസ് ചെയ്യുക എന്നിവയാണ് രണ്ടു സുപ്രധാന ആവശ്യങ്ങൾ.
അതേസമയം ഈ ദശകത്തിലെ ഏറ്റവും വലിയ യുദ്ധം തീർക്കാൻ പാക്കിസ്ഥാൻ മധ്യസ്ഥത വഹിക്കുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. പാകിസ്താനെ ഒറ്റപ്പെടുത്താൻ ഇന്ത്യ അന്താരാഷ്‌ട്ര തലത്തിൽ നടത്തുന്ന എല്ലാ ശ്രമങ്ങളും ഇതോടെ വിഫലമാകും. രോഷത്തോടെയും സങ്കടത്തോടെയുമാണ് ഇന്ത്യൻ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
മാത്രമല്ല അപ്രതീക്ഷിതമായി സംഭവിച്ച യുദ്ധത്തിന് ശേഷം പുതിയ ശാക്തിക സമവാക്യങ്ങളിലേക്കാണ് ഗൾഫ് മേഖലയും ലോകവും പ്രവേശിക്കുന്നത്. മേഖലയിലെ ഏറ്റവും വലിയ സൈനിക ശക്തിയായി ഇറാൻ വളർന്നു. അമേരിക്കയുടെ സൈനിക മേധാവിത്വം നഷ്ട്ടപ്പെട്ടു. മാത്രമല്ല ഗൾഫ് രാജ്യങ്ങൾക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ കൂടുതൽ രൂക്ഷമാകും.
ഇസ്രയേലിന്റെ കൂടെ യൂ.എ.ഇ ശക്തമായി നിലയുറപ്പിച്ചതോടെ ഇറാനും യൂ.എ.ഇയും തമ്മിലുള്ള സംഘർഷം ഇനിയും തുടരാനാണ് സാധ്യത. പുതിയ സംഭവവികാസങ്ങളുടെ പശ്ച്ചാത്തലത്തിൽ പ്രായോഗികമായ നിലപാടാണ് ഖത്തറും സൗദിയും സ്വീകരിച്ചത്.
ഇരുവിഭാഗങ്ങളുടെയും ക്ഷണപ്രകാരം സൗദിയും ഖത്തറും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്.