// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 19, 2018 Monday
ഇന്ത്യയില്‍ നാല്‍പതിലധികം ഭാഷകളുടെ ഭാവി, അവ ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാൽ, ഇരുട്ടിലായി കൊണ്ടിരിക്കയാണെന്ന് ഔദ്യാഗിക കണക്കുകള്‍ കാണിക്കുന്നു.
സെൻസസ് ഡയറക്ടറേറ്റിന്‍റെ ഒരു റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ 22 ഷെഡ്യൂൾഡ് ഭാഷകളും 100 നോൺ-ഷെഡ്യൂൾഡ് ഭാഷകളുമുണ്ട്. ഒരു ലക്ഷത്തിലൊ, അതിൽ കൂടുതലോ ആളുകൾ സംസാരിക്കുന്ന ഭാഷകളാണ് ഇവയിലധികവും.
ഇതിനുപുറമേ 10,000-ത്തിൽ താഴെ പേർ സംസാരിക്കുന്ന ഏകദേശം 42 ഭാഷകളുമുണ്ട്. ഇവയുടെ നിലനില്‍പ്പിനു ഭീഷണി ഏറിവരികയാണ്. ഈ ഭാഷകളെല്ലാം തന്നെ അന്യം നിന്ന് പോവാന്‍ സാധ്യതയുണ്ടെന്ന് ഒരു ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.
യുനെസ്കോ ഇയ്യിടെ തയ്യാറാക്കിയ പട്ടികയിലും അന്യം നിന്ന് പോയേക്കാവുന്ന ഈ 42 ഭാഷകളെ പറ്റി പറയുന്നുണ്ട്. ആന്തമാൻ നിക്കോബാർ ദ്വീപുകളിൽ നിന്നുള്ള 11 ഭാഷകൾ (ഗ്രേറ്റ് ആൻഡമാനീസ്, ജരാവ, ലാംമോൺസ്, ലൂറോ, മുവോത്ത്, ഒൻഗെ, പൂ, സനന്യോ, സെന്റിലിസ്, ഷോംപെൻ, തകഹാനിനിലാംഗ്), മണിപ്പൂരിൽ നിന്നുള്ള ഏഴു ഭാഷകൾ (ഏയ്മോൾ, അക്ക, കോരിൻ, ലാംഗാന്‍ക്, പുരം, തരാവോ), ഹിമാചൽ പ്രദേശിൽ നിന്നുള്ള നാല് ഭാഷകൾ (ബാഘട്ടി, ഹനുരി, പാൻവാലി, സിർമൗഡി) എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മൻഡാ, പർജി, പെൻഗോ (ഒഡീഷ), കോരാഗ, കുരുബ (കർണാടക), ഗദബ, നായികി (ആന്ധ്രാ പ്രദേശ്), കോട്ട, ടോഡ (തമിഴ്നാട്), മ്ര, നാ (അരുണാചൽ പ്രദേശ്), തായ് നോറ, തായ് റോങ്ങ് (അസ്സാം), ബന്ഗാനി (ഉത്തര്‍ഖണ്ഡ്), ബിര്‍ഹോര്‍ (ജാര്‍ഖണ്ഡ്), നിഹാലി (മഹാരാഷ്ട്ര), രൂഗ (മേഘാലയ), ടോട്ടോ (പശ്ചിമ ബംഗാൾ) എന്നിവയും യുനെസ്കോയുടെ പട്ടികയിലുണ്ട്.
മൈസൂരിലെ ഇന്ത്യൻ ഭാഷകളുടെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട്, കേന്ദ്ര പദ്ധതിയുടെ ഭാഗമായി, അന്യം നിന്ന് പോവാൻ വഴിയുള്ള ഭാഷകളുടെ സംരക്ഷണത്തിനും നിലനില്‍പ്പിനും വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.