// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 18, 2018 Wednesday 07:14:19pm
ദോഹ: ഇന്ത്യ ഖത്തർ എക്സ്പ്രസ്സ് സർവീസ് എന്ന പേരിൽ ഇന്ത്യയെയും ഖത്തറിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന കപ്പൽ പാത തുറന്നതിനു ശേഷം ചരക്കുകൾ ഇന്ത്യയിൽ നിന്നും ഖത്തറിലെത്താൻ മൂന്നോ, നാലോ ദിവസം മാത്രം മതിയെന്ന് ഇന്ത്യൻ എംബസി ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഖത്തറിനെതിരെ കഴിഞ്ഞ ജൂണിൽ അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കാനാണ് പുതിയ കപ്പൽ പാത തുറന്നത്. നേരത്തെ ഇന്ത്യയിൽ നിന്നും വരുന്ന ചരക്കുകൾ ദുബായിലെ ജബൽ അലി പോർട്ടിൽ എത്തിച്ച് അവിടെ നിന്നും ദോഹയിലേക്ക് എത്തിക്കുകയായിരുന്നു.
ഇന്ത്യയിൽ നിന്നും വളരെ വേഗത്തിൽ ചരക്കുകൾ ഖത്തറിൽ എത്തുന്നുണ്ടെന്ന് ഷിപ്പിംഗ് ഏജന്റുമാരും സ്ഥിരീകരിച്ചു. ''ഹമദ് പോർട്ട് പ്രവർത്തനക്ഷമമായതോട് കൂടി കാര്യങ്ങൾ വളരെ എളുപ്പമാണ്. മൂന്നു നാല് ദിവസം കൊണ്ട് കണ്ടയ്നറുകൾ ഇന്ത്യയില്‍ നിന്നും ഇവിടെ എത്തുന്നു. മുമ്പത്തേക്കാൾ ക്ലിയറൻസും വളരെ എളുപ്പമാണ്,'' ക്ലിയർ ഫാസ്റ്റ് ഫ്രെഇറ്റ് സർവീസസ് മാനേജിങ് ഡയറക്റ്റർ പി. എ . മുബാറക്ക് ഈയുഗത്തോട് പറഞ്ഞു.
"ഉപരോധത്തിന് മുമ്പ് ഇന്ത്യയിൽ നിന്നുള്ള ഞങ്ങളുടെ കണ്ടയ്നറുകൾ ദോഹയിൽ എത്താൻ 15 മുതൽ 20 വരെ ദിവസങ്ങൾ എടുത്തിരുന്നു. ജബൽ അലിയിൽ നിന്നും ദോഹയിലേക്കുള്ള ഫീഡർ സർവീസുകളുടെ ലഭ്യതക്കനുസരിച്ചായിരുന്നു ചരക്കുകൾ വന്നിരുന്നത്. ഇപ്പോൾ കാര്യങ്ങൾ വളരെ എളുപ്പമായി'' മറ്റൊരു കമ്പനിയുടെ വാക്താവ് പറഞ്ഞു. ഉപരോധത്തിന് ശേഷം ഇന്ത്യയിൽ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതി 50 % വർധിച്ചുവെന്നു ഇന്ത്യൻ അംബാസഡർ പി. കുമരൻ പറഞ്ഞിരുന്നു.
ഇന്ത്യയുടെ കാർഷിക മേഖല ശക്തമാണ് എന്നും ഇന്ത്യയും ഖത്തറും തമ്മിൽ ഭക്ഷ്യമേഖലയില്‍ സഹകരണത്തിന് ഇനിയും സാധ്യതയുണ്ടെന്നും ഇന്ത്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വൈബ്രണ്ട് തമിഴ്‌നാട് എന്ന സംഘടന ഇന്ത്യൻ എമ്പസിയുമായി സഹകരിച്ച് ഇന്ന് ദോഹയിൽ റോഡ് ഷോ സംഘടിപ്പിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്ഷ്യ, ബിവറേജ് കയറ്റുമതി പ്രോത്സാഹിപ്പിക്കുകയാണ് റോഡ് ഷോയുടെ ലക്ഷ്യം.