// // // */
ഈയുഗം ന്യൂസ് ബ്യൂറോ
March 06, 2018 Tuesday
ആഗോളതലത്തിൽ സൈനിക സന്നാഹത്തിൽ ഏറ്റവും ശക്തമായ രാജ്യങ്ങളിൽ ഇന്ത്യ നാലാം സ്ഥാനത്തെത്തിയതായി ഗ്ലോബൽ ഫയർ പവർ 2017 റിപോർട്ട് പറയുന്നു. പാക്കിസ്ഥാൻ പതിമൂന്നാം സ്ഥാനത്താണുള്ളത്. അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ, ഫ്രാൻസ്, ബ്രിട്ടൻ, ജപ്പാൻ, തുർക്കി, ജർമ്മനി എന്നിങ്ങനെയാണ് ആദ്യ പത്തു രാജ്യങ്ങളുടെ സ്ഥാനക്രമം.
സൈനിക ശേഷിയുടെ അടിസ്ഥാനത്തിൽ 133 രാജ്യങ്ങളുടെ സ്ഥാനക്രമ പട്ടിക തയാറാക്കിയതിന്റെ അടിസ്ഥാനത്തിലുള്ള വിവരമാണിതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപോർട്ട് ചെയ്യുന്നു. റഷ്യയുടെ തൊട്ടുപിന്നാലെ ചൈന മുന്നേറി വരുന്നതായും ആസന്ന ഭാവിയിൽ മറികടക്കുമെന്നും റിപോർട്ട് അവകാശപ്പെടുന്നു. യുദ്ധവിമാനങ്ങളും പടക്കപ്പലുകളും ചൈനയയുടെ പക്കലാണ് കൂടുതലുള്ളത്. എന്നാൽ സേവന സജ്ജമായ ടാങ്കുകളുടെ കാര്യത്തിൽ ഭീമമായ അന്തരം നിലനിൽക്കുന്നു. സൈനിക വിഭവം, പ്രകൃതി വിഭവം, വ്യവസായം, മനുഷ്യശേഷി എന്നിവയടക്കം 50 ഘടകങ്ങളെ വിശകലനം ചെയതാണ് സ്ഥാനനിർണയം ചെയ്തിരിക്കുന്നത്.
സായുധ സേനയുടെ അംഗബലമാണ് ചൈനയെയും ഇന്ത്യയെയും മുൻനിരയിൽ എത്തിക്കുന്നതിൽ ഏറെ സഹായകമായത്. ഇക്കാര്യത്തിൽ ഇന്ത്യയാണ് മുന്നിൽ: 4, 207,250 പേർ. ചൈനയുടേത് 371 2,500 ആണ്. എന്നാൽ സക്രിയ സേനാംഗങ്ങളുടെ കാര്യത്തിൽ ചൈനയാണ് മുന്നിൽ. 2260,000 സൈനികർ. ഇന്ത്യയ്ക്ക് 1,362 150 പേരാണുള്ളത്. അതേ സമയം റിസർവ് സേനയുടെ എണ്ണത്തിൽ ചൈന ഇന്ത്യക്കു പിറകിലാണ്.
ആണവായുധ ശേഖരം സ്ഥാന നിർണയത്തിൽ മാനദണ്ഡമാക്കിയിട്ടില്ലെങ്കിലും തിട്ടപ്പെടുത്തിയതോ ഊഹിക്കപ്പെടുന്നതോ ആയ ആണവശേഷി കണക്കിലെടുത്തിട്ടുണ്ട്. പ്രതിരോധ ബജറ്റാണ് മറ്റൊരു ഇൻഡക്സ്. ചൈന ഇന്ത്യയുടെ മൂന്ന് മടങ്ങ് ഇതിനായി നീക്കി വെക്കുന്നുണ്ട്.
ആക്രമണഹെലികോപ്റ്റർ, സെൽഫ് പ്രൊപൽഡ് ആർട്ടിലറി, കടൽകോപ്പ് എന്നിവയുടെ എണ്ണത്തിൽ ഒഴികെ ബാക്കി എല്ലാ വിഷയത്തിലും ഇന്ത്യയാണ് പാക്കിസ്ഥാനേക്കാൾ മുന്നിൽ .