// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  02, 2018   Friday  

news



തങ്ങൾ മെഡിക്കൽ ടൂറിസ്റ്റുകളാണെന്ന് അറസ്റ്റില്‍ അയ ഒമാനികൾ ഉറപ്പിച്ചു പറഞ്ഞു.

whatsapp

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിൽ കഴിഞ്ഞ വർഷം ഇന്ത്യയിൽ അറസ്റ്റിലായ എട്ട് ഒമാനികൾ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നു.

ചികിത്സക്കായി ഇന്ത്യയിൽ വന്നതാണ് എന്ന് അവകാശപ്പെടുന്ന ഈ എട്ടു പേരും തെറ്റായി പ്രതിപട്ടികയിൽ ചേർക്കപ്പെടുകയായിരുന്നു എന്നാണ് ഒമാൻ പൗരൻമാരിൽ ഭൂരിഭാഗവും വിശ്വസിക്കുന്നത്.

ഇവരെ അറസ്റ്റു ചെയ്തത് 2017 സെപ്തംബറിലാണ്. ഇവരുടെ വാദം കേൾക്കുന്നതിനുവേണ്ടി കേസ് ഏപ്രിൽ വരെ നീട്ടിയിരിക്കയാണ് ഇന്ത്യൻ കോടതി. ഒമാനിലെ മനുഷ്യാവകാശ കമ്മീഷൻ കേസിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കേസ് കഴിയുന്നതുവരെ അവര്‍ക്ക് ഹോട്ടലിൽ താമസിക്കാനുള്ള ചെലവ് വഹിക്കുന്നതിനുപുറമെ, നടപടിക്രമങ്ങൾ അവസാനിപ്പിക്കാൻ വേണ്ടി ഇന്ത്യൻ അധികൃതരുമായി നിത്യസമ്പർക്കത്തിലുമാണ് കമ്മീഷൻ.

താനൊരു “മെഡിക്കൽ ടൂറിസ്റ്റായിരിന്നുവെന്നും” പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിക്കാൻ ഒരിക്കലും ശ്രമിച്ചിരുന്നില്ലെന്നും പ്രതികളിൽ ഒരാളായ താലിബ് അൽ-സാല്‍ഹി അവകാശപ്പെട്ടു..

"എനിക്ക് ഒമാനിൽ ഭാര്യയുണ്ട്, ആറു മക്കളും. ഞാൻ ഒരു കണ്ണിന്‍റെ ഓപ്പറേഷന് വേണ്ടിയാണ് ഇന്ത്യയിലേക്ക് വന്നത്. എന്നാൽ ഇന്ത്യൻ പോലീസ് ഞങ്ങൾ താമസിക്കുന്ന സ്ഥലം റെയ്ഡ് ചെയ്ത് ഞങ്ങളുടെ ഫോണുകളും പാസ്പോർട്ടുകളും പിടിച്ചെടുത്ത് നാലുദിവസം കയ്യിൽവെച്ചു. അവർ ഞങ്ങളെ പോലീസ് സ്റ്റേഷനിലേക്കും കൊണ്ടുപോയി,” അൽ-സാല്‍ഹി പറഞ്ഞു.

"ഞാൻ മുമ്പും ഇന്ത്യയിലേക്ക് വന്നിട്ടുണ്ട്. എന്‍റെ ഇടതു കണ്ണിൽ ശസ്ത്രക്രിയ ചെയ്തത് ഇന്ത്യയിൽ വെച്ചാണ്. അതു തെളിയിക്കാൻ എന്‍റെ അടുത്ത് മെഡിക്കൽ ബില്ലുകളും മറ്റ് രേഖകളും ഉണ്ട്. ജയിലിലെ താമസം എന്‍റെ കണ്ണിലെ അവസ്ഥ വഷളാക്കിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

മറ്റു പ്രതികളായ ഒമാനി പൗരന്മാരും തങ്ങൾ മെഡിക്കൽ ടൂറിസ്റ്റുകളാണെന്ന ഉറപ്പിച്ചു പറഞ്ഞു. ഇവരിൽ പലര്‍ക്കും ഇന്ത്യൻ ഭാര്യമാരും ഉണ്ട്.

കേസ് കോടതി മുമ്പാകെയുള്ള വിഷയമായതിനാൽ അഭിപ്രായം പറയാൻ കഴിയില്ലെന്ന് ഒമാനിലെ ഇന്ത്യൻ അംബാസിഡർ ഇന്ദ്രാമണി പാണ്ഡേ അഭിപ്രായപ്പെട്ടു.

എന്നാൽ ഇന്ത്യൻ എംബസി ഒമാനിലുള്ള ഇന്ത്യക്കാരോടും, ഇന്ത്യയിൽ പോവുന്ന ഒമാൻ പൗരൻമാരോടും അതാത് രാജ്യത്തിലെ നിയമങ്ങൾ അനുസരിക്കണമെന്ന് എപ്പോഴും ഉപദേശിക്കാറുണ്ടെന്ന് അംബാസഡർ പറഞ്ഞു.

“ഇന്ത്യയിലെയൂം, ഒമാനിലെയും ജനങ്ങൾ തമ്മിൽ വളരെ നല്ല ബന്ധമാണ്‌ ഉള്ളത്. ആളുകൾ തമ്മിലുള്ള വിപുലമായ സമ്പർക്കത്തിൽ ഇത് വളരെ വ്യക്തമാണ്,” അംബാസിഡർ കൂട്ടിച്ചേർത്തു.

Comments


Page 1 of 0