ഈയുഗം ന്യൂസ്
March 18, 2026 Wednesday 05:26:47pm
ദോഹ: ഇറാനിലെ ഏറ്റവും സുപ്രധാന ഗ്യാസ് പ്രോസസ്സിംഗ് പ്ലാന്റിൽ ഇസ്രായേൽ-അമേരിക്ക ആക്രമണം നടത്തിയതോടെ സൗദി, ഖത്തർ, യൂ.എ.ഇ എന്നീ രാജ്യങ്ങളിലെ എണ്ണ-ഗ്യാസ് കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ഈ രാജ്യങ്ങളിലെ പെട്രോകെമിക്കൽ കേന്ദ്രങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കണമെന്നും ഈ മൂന്ന് രാജ്യങ്ങൾക്കും ഇറാൻ മുന്നറിയിപ്പ് നൽകി.
ഒരിക്കലും സംഭവിക്കരുതെന്ന് ഗൾഫ് മേഖല ഒന്നടങ്കം ആഗ്രഹിക്കുന്ന അപകടകരമായ ഒന്നാണ് ഇറാന്റെ ഭീഷണി.
ഖത്തറുമായി ഇറാൻ പങ്കിടുന്ന, ഇറാന്റെ ഭാഗത്ത് സ്ഥിതിചെയ്യുന്ന സൗത്ത് പാർസ് ഗ്യാസ് ഫീൽഡാണ് ഇസ്രായേൽ ഭാഗികമായി തകർത്തത്. ഖത്തറിന്റെ റാസ് ലഫാൻ നോർത്ത് ഫീൽഡിന്റെ മറ്റേ അറ്റത്താണ് ഇറാന്റെ സൗത്ത് പാർസ് ഫീൽഡ്.
തങ്ങളുടെ ഊർജ്ജ കേന്ദ്രങ്ങൾ ആകമിച്ചാൽ ഗൾഫിലെ എണ്ണ-ഗ്യാസ് കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാനിയൻ ഗ്യാസ് ഫീൽഡിന് നേരെയുണ്ടായ ആക്രമണത്തെ ഖത്തർ അപലപിച്ചു. മേഖലയിലെ നിലവിലെ സൈനിക സംഘർഷങ്ങൾക്കിടയിൽ അപകടകരവും നിരുത്തരവാദപരവുമായ നടപടിയാണിതെന്ന് ഖത്തർ പറഞ്ഞു.
ഗൾഫ് രാജ്യങ്ങളെ ഇറാനെതിരെ തിരിക്കുക എന്നതാണ് ഇസ്രയേലിന്റെ ലക്ഷ്യം. പരമാവധി സംയമനം പാലിക്കുന്ന ഗൾഫ് രാജ്യങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ.
അതേസമയം, അമേരിക്ക ഇസ്രായേലിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മാത്രമാണ് താൽപ്പര്യം കാണിക്കുന്നത്, ഗൾഫ് രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും അവഗണിക്കുകയാണ്.