ഈയുഗം ന്യൂസ്
June 24, 2025 Tuesday 11:08:31am
ദോഹ: ഇന്നലെ വൈകുന്നേരം ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെ ഇറാൻ ശക്തമായ മിസൈൽ ആക്രമണം നടത്തി ഗൾഫ് മേഖലയിൽ മുഴുവൻ ഭീതി പരത്തിയതിന് പിന്നാലെ ഇന്ന് രാവിലെ വന്ന ഇസ്രായേൽ-ഇറാൻ വെടിനിർത്തൽ കരാർ വാർത്ത മേഖലക്ക് വലിയ ആശ്വാസം നൽകി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.
ഖത്തറിന്റെ മധ്യസ്ഥതയിലാണ് ഇസ്രായേൽ-ഇറാൻ വെടിനിർത്തൽ കരാർ സാധ്യമായതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രസിഡന്റ് ട്രംപ് ഖത്തർ അമീറുമായി സംസാരിക്കുകയും ഇറാനുമായുള്ള വെടിനിർത്തലിന് അമേരിക്ക ഇസ്രായേലിനെകൊണ്ട് സമ്മതിപ്പിച്ചതായി ട്രംപ് അമീറിനെ അറിയിക്കുകയും ചെയ്തതായി ഒരു ഉന്നത ഉദ്യോഗസ്ഥൻ ഫോക്സ് ന്യൂസിനോട് പറഞ്ഞു.
"ഇറാനെ വെടിനിർത്തലിന് പ്രേരിപ്പിക്കാൻ സഹായിക്കണമെന്ന് പ്രസിഡന്റ് ഖത്തറിനോട് ആവശ്യപ്പെട്ടു, തുടർന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് വാൻസ് ഖത്തർ പ്രധാനമന്ത്രിയുമായി വിശദാംശങ്ങൾ ഏകോപിപ്പിച്ചു," ഉദ്യോഗസ്ഥൻ പറഞ്ഞു.
"ഈ ശ്രമം വിജയിച്ചു, ഖത്തർ പ്രധാനമന്ത്രിയുമായുള്ള ചർച്ചകളെത്തുടർന്ന് ഇറാൻ സമ്മതിച്ചു."
അമേരിക്കൻ പ്രസിഡന്റും വൈസ് പ്രസിഡന്റും ഖത്തർ അമീറും പ്രധാനമന്ത്രിയും നേരിട്ട് ഉന്നത തലത്തിൽ ഏകോപിപ്പിച്ചാണ് സമാധാന കരാർ നടപ്പിലാക്കിയത്, ഉന്നത ഉദ്യോഗസ്ഥൻ ഫോക്സ് ന്യൂസിനോട് പറഞ്ഞു.
"ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ആക്രമിക്കപ്പെട്ടിട്ടും, ഖത്തർ തങ്ങളുടെ പരാതികൾ മാറ്റിവെച്ച് കരാർ പൂർത്തിയാക്കുന്നതിനായി പ്രാദേശിക സുരക്ഷയ്ക്ക് മുൻഗണന നൽകി." അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
അൽ ഉദൈദ് താവളത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിന് ശേഷം ട്രംപ് അമീറിനെ വിളിക്കുകയും പിന്തുണയ്ക്ക് നന്ദി പറയുകയും ചെയ്തിരുന്നു.
മിസൈൽ ആക്രമണത്തെക്കുറിച്ച് ഖത്തറിനെയും അമേരിക്കയെയും മുൻകൂട്ടി അറിയിച്ചിരുന്നു. തൽഫലമായി, ആക്രമണത്തിൽ ആർക്കും പരിക്കേൽക്കുകയോ മരണമോ സംഭവിച്ചില്ല, ഇത് വെടിനിർത്തൽ സാധ്യമാക്കി.
ആക്രമണത്തിന് തൊട്ടുപിന്നാലെ, ആഗോള വിപണികളിൽ എണ്ണവില കുറഞ്ഞു, സ്ഥിതിഗതികൾ കൂടുതൽ വഷളാകാൻ പോകുന്നില്ലെന്ന് ഇത് സൂചന നൽകി.