// // // */
ഈയുഗം ന്യൂസ്
January 30, 2025 Thursday 05:39:21pm
ദോഹ: സിംഹത്തിൻ്റെ ആക്രമണത്തിൽ പതിനേഴുകാരനായ ഖത്തർ യുവാവിന് ഗുരുതരമായി പരിക്കേറ്റു.
രണ്ടാഴ്ച മുമ്പ് ഉം സലാലിൽ വെച്ചാണ് സംഭവം നടന്നതെന്നും യുവാവ് ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നും യുവാവിൻ്റെ അമ്മയെ ഉദ്ധരിച്ച് അറബിക് പത്രമായ അൽ ഷർഖ് റിപ്പോർട്ട് ചെയ്തു.
സംഭവത്തെക്കുറിച്ച് അമ്മ പറഞ്ഞത് ഇങ്ങനെ:
"എൻ്റെ മകൻ 2022-ൽ 4 മാസം പ്രായമുള്ള ഒരു സിംഹത്തെ സ്വന്തമാക്കിയിരുന്നു, എന്നാൽ താമസിയാതെ അവന് മൃഗത്തിൽ നിന്ന് അലർജിയുണ്ടെന്ന് കണ്ടെത്തി. തുടർന്ന് സിംഹത്തെ മൃഗപരിശീലന വിദഗ്ദൻ്റെ പരിചരണത്തിലേക്ക് മാറ്റി."
സിംഹക്കുട്ടിയുടെ ആരോഗ്യവിവരം അറിയാൻ അവൻ 3 തവണ സന്ദർശിച്ചു. ഈ മാസം 12 ന് നടന്ന മൂന്നാമത്തെ സന്ദർശനത്തിനിടെയാണ് അവൻ ആക്രമിക്കപ്പെട്ടത്."
അവന്റെ സിംഹമല്ല, മറിച്ചു പരിശീലകൻ്റെ പരിചരണത്തിലുള്ള ഏഴു വയസ്സുള്ള മറ്റൊരു സിംഹമാണ് അവനെ ആക്രമിച്ചതെന്നും അമ്മ പറഞ്ഞു
സിംഹം മൂർച്ചയുള്ള നഖങ്ങളും പല്ലുകളും യുവാവിൻ്റെ തലയിലും ശരീരത്തിലും ആഴ്ത്തി. തലച്ചോറിലും ശരീരത്തിലും ഗുരുതരമായ പരിക്കുകൾ സംഭവിച്ച യുവാവിനെ ഹമദ് ഹോസ്പിറ്റലിൽ വെച്ച് നിരവധി ശാസ്ത്രക്രിയകൾക്ക് വിധേയമാക്കിയതായി അൽ ഷർഖ് റിപ്പോർട്ട് പറയുന്നു.
ഹമദ് മെഡിക്കൽ കോർപ്പറേഷനോടും മകൻ്റെ ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ ടീമിനോടും അവർ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി.
മകൻ ഇപ്പോൾ വീട്ടിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും 'അമ്മ പറഞ്ഞു.
അപകടകരമായ മൃഗങ്ങളെ സൂക്ഷിക്കുന്നവർ ഉടൻ അവയെ രജിസ്റ്റർ ചെയ്യണമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.