// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 23, 2018 Friday
അമിതാഭ് ബച്ചൻ കോൺഗ്രസ് പാര്‍ട്ടിയുമായി വീണ്ടും അടുക്കുന്നതായുള്ള സൂചനകൾ. ഒരു കാലത്ത് കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ബച്ചൻ പിന്നീടു അവരുമായി അകലം വെച്ച്, സിനിമയിൽ ഒരു ഇടവേളക്കുശേഷം വീണ്ടും സജീവമാവുകയാണ് ഉണ്ടായത്.
ഇപ്പോള്‍ ട്വിറ്ററിലൂടെ ചില മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾ ബച്ചൻ പിന്തുടരുന്നു എന്ന വാര്‍ത്ത അദ്ദേഹത്തിന്‍റെ രാഷ്ട്രിയത്തിലേക്കുള്ള രണ്ടാം വരവിന്‍റെ സൂചനയായാണ് പലരും കാണുന്നത്.
കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ടും, പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും, കൂടാതെ മറ്റു മുതിർന്ന നേതാക്കളായ പി ചിദംബരം, കപിൽ സിബാൽ, അഹമ്മദ് പട്ടേൽ, അശോക് ഗെഹ്‌ലോട്ട്, അജയ് മാക്കൻ, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ്, സി പി ജോഷി എന്നിവരുടെ അക്കൗണ്ടുകളും ബച്ചൻ ഈ മാസം മുതൽ പിന്തുടരാൻ തുടങ്ങിയിരിക്കുന്നു.
ഇതിനു പുറമെ, കോണ്‍ഗ്രസിലെ പ്രധാന വ്യക്തികളായ മനീഷ് തിവാരി, ഷക്കീൽ അഹമ്മദ്, സഞ്ജയ് നിരുപം, രൺദീപ് സുർജിവാല, പ്രിയങ്ക ചതുർവേദി, സഞ്ജയ് ഝാ തുടങ്ങിയവരെ മൈക്രോ ബ്ലോഗിംഗ് സൈറ്റിൽ ബച്ചൻ പിന്തുടരുന്നുണ്ട്. നെഹ്രു-ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന, ബച്ചൻ, കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ സുഹൃത്തായിരിന്നു. ബി ജെ പി ഭരിക്കുന്ന ഗുജറാത്തിന്‍റെ ബ്രാൻഡ് അംബാസഡറാണ് ബച്ചൻ ഇപ്പോൾ. ട്വിറ്ററിൽ 33.1 മില്യണ്‍ അനുയായികളുള്ള ബച്ചൻ 1,689 പേരെ മാത്രമാണ് പിന്തുടരുന്നത്.
ബച്ചന്‍റെ കോണ്‍ഗ്രസ്സിനോടുള്ള ഈ പുതിയ താല്‍പ്പര്യത്തെ പാർട്ടിക്കുതന്നെ ആശ്ചര്യമുണ്ടാക്കിയതായി അറിയുന്നു.
കോണ്‍ഗ്രസിൽ പെടാത്ത മറ്റു ചില പ്രതിപക്ഷ നേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളും ബച്ചൻ പിന്തുടരുന്നവരിൽ ഉള്‍പ്പെടുന്നുണ്ട്. ആർ. ജെ. ഡി. നേതാവ് ലാലു പ്രസാദ്, അദ്ദേഹത്തിന്‍റെ മകൾ മിസാ ഭാരതി, ജെ.ഡി. (യു) വിന്‍റെ നിതീഷ് കുമാർ, സിപിഐ-എം നേതാവ് സീതാറാം യെച്ചൂരി എന്നിവരാണ് അവരിൽ പ്രധാനികള്‍. ആർ. ജെ. ഡി.യുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും, നാഷനൽ കോൺഫറൻസിന്‍റെ ഒമർ അബ്ദുല്ല, എൻ. സി. പി യുടെ സുപ്രിയാ സുളെ എന്നിവരെയും അദ്ദേഹം പിന്തുടരുന്നു.