// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 08, 2018 Thursday
സിനിമ കഥകളെ വെല്ലുന്ന രംഗങ്ങളാണ് ആസ്സാമിലെ ഒരു ഗ്രാമത്തില്‍ ഇയ്യിടെ അരങ്ങേറിയത്. ആശുപത്രിയിൽനിന്ന് മാറ്റിക്കൊടുത്ത രണ്ടു കുട്ടികളുടെ മാതാപിതാക്കൾ, ആ വിവരം ഡി ൻ എ പരിശോധനമൂലം തെളിയിക്കപ്പെട്ടപ്പോൾ, “തെറ്റ്” തിരുത്താനായി, പ്രസവം കഴിഞ്ഞ് രണ്ടു കൊല്ലത്തിന് ശേഷം കണ്ടുമുട്ടുന്നു. പക്ഷെ അതുവരെ കൂടെ കഴിഞ്ഞ “അമ്മ”യെ വിട്ട്, ജനനം തന്ന അമ്മയോടൊപ്പം പോവാൻ കുട്ടികൾക്ക് തീരെ മനസ്സില്ല. രണ്ടു അമ്മമാര്‍ക്കും, കൂടെയുള്ള കുട്ടികളെ പിരിയാനും കഴിയുന്നില്ല. അതുകൊണ്ട് കുട്ടികളെ കൈമാറാതെ, അവര്‍ സ്വന്തം വീടുകളിലേക്ക് തിരിച്ചു പോവുന്നു.
ആസാമിലെ മംഗളദോയി സര്‍ക്കാർ ആശുപത്രിയിൽ 2015 മാര്‍ച്ച് 11നാണ് അനില്‍ ബോറോയുടെ പത്നി സെവാലി ബോറോയും , സഹാബുദ്ദിൻ അഹമ്മദിന്‍റെ പത്നി സലിമ പര്‍ബീനും തങ്ങളുടെ കുട്ടികള്‍ക്ക് ജന്മം കൊടുക്കുന്നത്. പ്രസവത്തിനു ശേഷം കുട്ടികളുമായി സ്വന്തം വീടുകളിലേക്ക് മടങ്ങിയ മാതാപിതാക്കള്‍ക്ക് ദിവസങ്ങള്‍ക്കു ശേഷം കുട്ടികളുടെ രൂപവ്യതാസങ്ങളിൽ നിന്ന്, ചില സംശയങ്ങള്‍ ഉടലെടുത്തിരുന്നു. പക്ഷെ രണ്ടു കൊല്ലവും, ഒമ്പത് മാസവും കഴിഞ്ഞ് ഡി ൻ എ പരിശോധനക്ക് ശേഷമാണ് കുട്ടികൾ മാറിപ്പോയിട്ടുണ്ടെന്നു അവര്‍ക്ക് സ്ഥീരികരിക്കാൻ പറ്റുന്നത്.
ബോറോ ദമ്പതികള്‍, ടിബറ്റന്‍ ജനങ്ങളുമായി രൂപത്തിൽ സാമ്യമുള്ള ബോഡോ ഗോത്രത്തിൽ പെട്ടവരാണ്. അവരുടെ കണ്ണുകളുടെ ആകൃതിയിൽ നിന്ന് പലപ്പോഴും അവരെ പെട്ടെന്ന് തിരിച്ചറിയാൻ പറ്റും. സലിമ പര്‍ബീന് അതാണ് അദ്യം സംശയത്തിനു ഇടം കൊടുത്തത്.
“പ്രസവം കഴിഞ്ഞ് വീട്ടിൽ വന്ന് ഒരാഴ്ചക്ക് ഉളളിൽ എന്‍റെ ഭാര്യ ഈ സംശയം പ്രകടിപ്പിച്ചു,” ഒരു സ്കൂൾ മാഷായ സഹാബുദ്ദിൻ അഹമ്മദ് പറഞ്ഞു. “ആദ്യമൊക്കെ ഞാന്‍ അത് കാര്യമായി എടുത്തില്ലെനകിലും, ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി അവസാനം ആശുപത്രി അധികാരികളെ സമീപിച്ചു. അവര്‍ അതിനെ നിഷേധിക്കുകയും, എന്‍റെ ഭാര്യക്ക് മാനസികാസ്വാസ്ഥ്യമാണ് എന്ന് ആപേക്ഷിക്കുകയും ചെയ്തു.”
അതിനെ തുടര്‍ന്ന്, അഹമ്മദ് വിവരാകാശനിയമപ്രകാരം, ആ ദിവസം ആശുപത്രിയില്‍ പ്രസവിച്ച എല്ലാ അമ്മമാരുടെ പേരും, മറ്റു കാര്യങ്ങളും കിട്ടാന്‍ അപേക്ഷ ബോധിപ്പിച്ചു. അതില്‍നിന്നാണ് സെവാലി ബോറോയുടെ പ്രസവവിവരം അറിയുന്നത്.
അഹമ്മദ് അതിനുശേഷം രണ്ടു തവണ സെവാലി ബോറോയും, ഭര്‍ത്താവും താമസിക്കുന്ന ഗ്രാമത്തില്‍ പോയി, പക്ഷെ അവരെ കാണാനുള്ള മാനസികനില ഇല്ലാത്തിതിനാൽ തിരിച്ചുവന്നു. “എനിക്ക് അതിനുള്ള ധൈര്യം എന്തുകൊണ്ടോ ഉണ്ടായില്ല,” അഹമ്മദ് പറഞ്ഞു. മൂന്നാമത്തെ തവണ, സെവാലി ബോറോയുടെ വീട്ടിൽ പോയി, അഹമ്മദ് എല്ലാ വിവരങ്ങളും എഴുതിയ ഒരു കത്ത് കൊടുത്തു വന്നു.
അനില്‍ ബോറോവിന്നും, സെവാലിക്കും കൂടെയുള്ള കുട്ടി തങ്ങളുടെതല്ലെന്നു ഒരിക്കലും തോന്നിയിരുന്നില്ല, കണ്ണിന്‍റെ ആകൃതി അല്‍പ്പം രസകരമായി അനുഭവപ്പെട്ടിരിന്നുവെങ്ങിലും. അതുകൊണ്ട്, അഹമ്മദിന്‍റെ കത്ത് കുറച്ച് വിചിത്രമായി തോന്നി. പക്ഷെ കത്തിന്‍റെ സൌഹൃദം തുളുമ്പുന്ന വരികൾ, ബോറോ ദമ്പതികളെ, അഹമ്മദിനെയും, പത്നിയേയും വീട്ടിലേക്ക് ക്ഷണിക്കാൻ പ്രേരിപ്പിച്ചു.
രണ്ടു ദമ്പതികളും കൂട്ടിമുട്ടിയപ്പോൾ, അവര്‍ക്ക് കുട്ടികൾ ആശുപത്രിയില്‍ നിന്ന് മാറിപ്പോയതാണ് എന്ന് മനസ്സിലാവുകയും ചെയ്തു. പക്ഷെ അനിൽ ബോറോവിന്നും, സെവാലിക്കും കുട്ടികളെ അങ്ങോട്ടും ഇങ്ങോട്ടും കൈമാറ്റം ചെയ്യാന്‍ തീരെ താല്പപര്യം ഉണ്ടായിരുന്നില്ല. സലിമ പര്‍ബീനാകട്ടെ തന്‍റെ കുട്ടിയെ തനിക്കുതന്നെ വേണമെന്ന് നിര്‍ബന്ധമായിരിന്നു.
അഹമ്മദ് ഭാര്യയോട് ഇപ്പോഴും തനിക്കു ഉറപ്പില്ല എന്ന് പറഞ്ഞും, സാമ്യം യാദൃച്ഛികം ആയിരിക്കാം എന്ന് വാദിച്ചും അശ്വസിപ്പിക്കാൻ നോക്കി. അവസാനം, എല്ലാ സംശയവും മാറ്റിക്കിട്ടാനായി, ഡി ൻ എ പരിശോധനക്ക് ഒരു ലബോറട്ടറിയെ സമീപിച്ചു.
പരിശോധനയുടെ ഫലം വരാൻ നാല് മാസം എടുത്തു. കുട്ടികൾ മാറിയിട്ടുണ്ട് എന്നത് സ്ഥിരീകരിച്ചാണ് ഫലം വന്നത്. “ഇതിന്നിടയില്‍, സലിമയും, അവള്‍ വളര്‍ത്തുന്ന കുട്ടിയും തമ്മിൽ ഒരുപാട് അടുത്തു. ഇതുകൊണ്ട്, നാല് മാസം കഴിഞ്ഞ് പരിശോധനയുടെ ഫലം വന്നപ്പോള്‍, സലിമയെ അത് ബാധിച്ചതേ ഇല്ല എന്ന് പറയാം,” അഹമ്മദ് പറഞ്ഞു.
സലിമ കുട്ടികളെ കൈമാറ്റം ചെയ്യുന്നതിനോട് ഇപ്പോൾ യോജിക്കുന്നില്ലയെന്നു അഹമ്മദ് പറയുന്നു. “അവര്‍ അത്ര അടുപ്പത്തിലാണ്. എനിക്കും ജുനൈദ് എന്ന് ഞങ്ങള്‍ പേരിട്ടിരിക്കുന്ന അവനെ ഒരുപാട് ഇഷ്ടമാണ്.”
ബോറോ ദമ്പതികളുടെ കൂടെ കഴിയുന്ന സ്വന്തം കുട്ടിയെ സഹായിക്കാന്‍, അഹമ്മദ് എപ്പോഴും തയ്യാറാണ്. അവന്‍റെ വിദ്യാഭാസത്തിന്‍റെ ചിലവ് വഹിക്കാനും തെയ്യാറാണ്.
പക്ഷെ ബോറോ ദമ്പതികള്‍ക്ക് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ ഇനിയും കഴിഞ്ഞിട്ടില്ല.
“എനിക്ക് ഇതിനെപറ്റി അധികം സംസാരിക്കാൻ താല്‍പ്പര്യമില്ല,” അനിൽ ബോറോ പറഞ്ഞു. “നിങ്ങളുടെ കുട്ടി വേറെയാരുടെയെങ്ങിലും ആണെന്ന് കേള്‍ക്കാന്‍ ആര്‍ക്കാണ് ഇഷ്ട്ടമുണ്ടാവുക?” അനിൽ ചോദിക്കുന്നു.