ഈയുഗം ന്യൂസ്
November 26, 2020 Thursday 11:58:31pm
ദോഹ: ഖത്തറിൽ താമസിക്കുന്നവർ യാത്ര ചെയ്യുമ്പോൾ അവർക്ക് മടങ്ങിവരാൻ റീഎൻട്രി പെർമിറ്റിന് അപേക്ഷിക്കേണ്ടതില്ലെന്നും അവർക്ക് ഓട്ടോമാറ്റിക് ആയി റീഎൻട്രി പെർമിറ്റ് ലഭിക്കുമെന്നും ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (ക്യൂ .സി .ഓ) അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ക്യൂ .സി .ഓ അറിയിച്ചു.
ഖത്തറിൽ നിന്നും യാത്ര പുറപ്പെട്ട ഉടനെ യാത്ര ചെയ്തവർക്കോ അവരുടെ കമ്പനിക്കോ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിന്നും റീഎൻട്രി പെർമിറ്റ് പ്രിന്റ് ചെയ്യാവുന്നതാണ്. ഖത്തറിൽ നിന്നും പുറത്തുകടക്കുന്നതോടെ ഓട്ടോമാറ്റിക് ആയി ഈ പെർമിറ്റ് ലഭ്യമാകും.
അതേസമയം ഇപ്പോൾ ഖത്തറിന് പുറത്തുള്ളവർക്ക് രാജ്യത്തേക്ക് തിരിച്ചുവരാൻ റീഎൻട്രി പെർമിറ്റിന് അപേക്ഷിക്കണം.
പുറത്തുപോകുന്നവർ തിരിച്ചുവരുമ്പോൾ ക്വാറന്റൈൻ കാലാവധി ഒരാഴ്ചയായിരിക്കും. ഈ കാലാവധി എല്ലാ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും ബാധകമാണ്. ഇന്ത്യയിൽ നിന്നും മടങ്ങി വരുന്നവർക്ക് ഹോട്ടൽ ക്വാറന്റൈൻ നിര്ബന്ധമായിരിക്കും.
മറ്റുള്ളവരുടെ കൂടെ ഷെയർ ചെയ്ത് താമസിക്കുന്നവർക്ക് ക്വാറന്റൈൻ രണ്ട് ആഴ്ചയായിരിക്കും.
രാജ്യത്ത് എത്തിയാൽ ഉടനെ കോവിഡ് ടെസ്റ്റ് നിർബന്ധമാണ്. അതേസമയം യാത്ര ചെയ്യുന്നതിന്റെ 48 മണിക്കൂർ മുമ്പ് പുറപ്പെടുന്ന രാജ്യത്ത് വെച്ച് കോവിഡ് ടെസ്റ്റ് നടത്തിയാൽ ഇവിടെ ടെസ്റ്റ് നിർബന്ധമല്ല. പക്ഷെ ഖത്തറിലെ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് ടെസ്റ്റ് സെന്ററിൽ നിന്നായിരിക്കണം അവിടെ കോവിഡ് ടെസ്റ്റ് ചെയ്യേണ്ടത്.
ഇവിടെ എത്തി ആറാം ദിവസം രണ്ടാമത്തെ ടെസ്റ്റ് നടത്തണം. ഏഴാം ദിവസം വരെ ഇഹ്തിറാസ് ആപ്പിൽ മഞ്ഞയായിരിക്കും.
ഞായറാഴ്ച മുതൽ ഈ തീരുമാനങ്ങൾ പ്രാബല്യത്തിൽ വരും.