// // // */
ഈയുഗം ന്യൂസ്
November 24, 2020 Tuesday 10:27:35am
ജറുസലേം: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും തമ്മിൽ ചർച്ച നടക്കുന്നതിനിടെ ഇരുവരെയും സന്ദർശിക്കാനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രഹസ്യമായി സൗദിയിലെത്തിയെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നെതന്യാഹു സൗദിയിൽ എത്തിയെന്ന വാർത്ത സൗദി പിന്നീട് നിഷേധിച്ചെങ്കിലും അന്തരാഷ്ട്ര മാധ്യമങ്ങളും പിന്നീട് ഇത് റിപ്പോർട്ട് ചെയ്തു.
നെതന്യാഹുവിന്റെ ക്യാബിനറ്റ് അംഗവും ഇസ്രായേൽ വിദ്യാഭ്യാസ മന്ത്രിയുമായ യോവ് ഗല്ലന്റാണ് കൂടിക്കാഴ്ചയെ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.
ഞായറാഴ്ച അർധരാത്രി ഒരു സ്വകാര്യ ജെറ്റ് വിമാനം ഇസ്രായേലിലെ ടെൽഅവീവിൽ നിന്ന് സൗദിയിലെ നിയോമിലേക്കും രണ്ട് മണിക്കൂറിന് ശേഷം തിരിച്ചും പറന്നതായി വ്യോമഗതാഗത ട്രാക്കിങ് ഡാറ്റയിലും വ്യക്തമായിട്ടുണ്ട്.
ചരിത്രത്തിലാദ്യമായാണ് സൗദിയുടെയും ഇസ്രായേലിന്റെയും ഉന്നത അധികാരികൾ തമ്മിൽ നേരിട്ട് സൗദിയിൽ കൂടിക്കാഴ്ച നടത്തുന്നത്. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ അറബ് രാഷ്ട്രങ്ങളുടെമേൽ യു.എസ്. സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.
സൗദിയിലെ ചെങ്കടൽ തീരത്തുള്ള നിയോമിലാണ് കൂടിക്കാഴ്ച നടന്നത്. മൊസാദ് തലവൻ യോസ്സി കോഹനും നെതന്യാഹുവിനെ അനുഗമിച്ചു.
ഫലസ്തീൻ രാഷ്ട്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ ഇസ്രായേലേമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ സാധ്യമല്ലെന്നായിരുന്നു ഇതുവരെയുള്ള സൗദിയുടെ നിലപാട്.
എങ്കിലും ഇസ്രായേലി വാണിജ്യ വിമാനങ്ങൾക്ക് വിവിധ ഏഷ്യൻ രാജ്യങ്ങളിലേക്ക് പറക്കാൻ വേണ്ടി തങ്ങളുടെ വ്യോമപാതകൾ ഈയിടെ സൗദി ഗവൺമെന്റ് തുറന്നു നൽകിയിരുന്നു.