// // // */
ഈയുഗം ന്യൂസ്
November 20, 2020 Friday 07:39:44pm
ദോഹ: നാളെ ശനിയാഴ്ച. നവംബർ 21. ഖത്തറും മധ്യപൗരസ്ഥ മേഖലയും ലോകവും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഫുട്ബാൾ ലോക കപ്പിന് ഇനി കൃത്യം രണ്ട് വർഷം. 2022 നവംബർ 21 നാണ് ലോക കപ്പിന്റെ ആദ്യ പന്തുരുളുക.
ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫുട്ബാൾ മാമാങ്കമായിരിക്കും ഖത്തറിൽ അരങ്ങേറുക എന്നും അതിൻ്റെ ഓർമകൾ മരിക്കില്ലെന്നും സുപ്രീം കമ്മിറ്റി ഫോർ ലെഗസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
ലോക കപ്പിന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യ വികസനം 90 ശതമാനം പൂർത്തിയായി. മൊത്തം എട്ടു സ്റ്റേഡിയങ്ങൾ.
നിർമാണം പൂർത്തിയായ മൂന്ന് സ്റ്റേഡിയങ്ങളിൽ ഈ വർഷം കോവിഡിന്റെ പശ്ചാത്തലത്തിലും നൂറിലധികം മാച്ചുകൾ നടന്നു എന്നത് പ്രശംസനീയമാണ് - ഖലീഫ ഇന്റർ നാഷണൽ, അൽ ജനൂബ്, എജുക്കേഷൻ സിറ്റി എന്നിവയാണ് ഈ സ്റ്റേഡിയങ്ങൾ.
അൽ റയ്യാൻ, അൽ ബൈത്, അൽ തുമാമ സ്റ്റേഡിയങ്ങളുടെ നിർമാണം ഉടൻ പൂർത്തിയാകും. റാസ് അബൂ അബൂദ്, ലുസൈൽ സ്റ്റേഡിയങ്ങളുടെ നിർമാണം അടുത്ത വർഷം പൂർത്തിയാകും.
സ്റ്റേഡിയങ്ങൾ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ട് കാണികൾക്ക് ഒന്നിൽ കൂടുതൽ ഗ്രൂപ്പ് മത്സരങ്ങൾ കാണാൻ സാധിക്കും എന്നതും ഖത്തർ ലോക കപ്പിന്റെ പ്രത്യേകതയായിരിക്കും.
ദോഹ മെട്രോ, റോഡുകൾ, പാലങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യ മേഖലയുടെ പ്രധാനപ്പെട്ട ഘടകങ്ങൾ എല്ലാം പൂർത്തിയായി.
അൽ ബേത് സ്റ്റേഡിയത്തിൽ ആയിരിക്കും ഉദ്ഘാടന മത്സരം. അറബ് ടെന്റിന്റെ ആകൃതിയിലുള്ള സ്റ്റേഡിയത്തിൽ 60,000 കാണികൾക്കു ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. ലുസൈൽ സ്റ്റേഡിയത്തിൽ ആയിരിക്കും ഫൈനൽ മത്സരം. ഇവിടെ 80,000 കാണികൾക്ക് മത്സരം കാണാം.
അതേസമയം സ്റ്റേഡയങ്ങളില്‍ തയ്യാറാക്കിയിട്ടുള്ള സൗകര്യങ്ങളെ ഖത്തറിൽ എത്തിയ നിരവധി എ. എഫ് .സി താരങ്ങൾ പ്രശംസിച്ചു. ഖലീഫ ഇന്റര്‍ നാഷണല്‍ സ്റ്റേഡിയം, എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം തുടങ്ങി 2022 ഫിഫ ലോകകപ്പിനായി വികസിപ്പിച്ച മൂന്ന് സ്റ്റേഡിയങ്ങളിലടക്കം നാലു വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലെ സൗകര്യം തന്നെ വളരെയധികം ആകര്‍ഷിച്ചിട്ടുണ്ടെന്നും കളിക്കാര്‍ ക്ക് മികച്ച നിലവാരമുള്ള വേദികളിലും മികച്ച സാഹചര്യങ്ങളിലും സൗകര്യങ്ങളിലും കളിക്കാനാവുന്നതില്‍ ഞങ്ങള്‍ ശരിക്കും സംതൃപ്തരാണെന്നും ഷാങ്ഹായ് ഷെന്‍ഹുവയുടെ കോച്ച് ചോയി കാങ്‌ഹെ പറഞ്ഞു.