// // // */
ഈയുഗം ന്യൂസ്
November 17, 2020 Tuesday 01:39:40pm
ദോഹ: പ്രസിഡണ്ട് പദവി ഒഴിയുന്നതിന് മുമ്പ് ഗൾഫ് പ്രതിസന്ധി പരിഹരിച്ച്കൊണ്ട് സുപ്രധാന നയതന്ത്ര വിജയം കാഴ്ചവെക്കാനുള്ള അവസാനവട്ട ശ്രമവുമായി ട്രംപ് ഭരണകൂടം.
ഇതിനായി ട്രംപ് കിണഞ്ഞുപരിശ്രമിക്കുന്നതായി യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയോൺ വ്യക്തമാക്കി.
അമേരിക്കൻ വാർത്താ വെബ്സൈറ്റായ ദി ഹില്ലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫ് പ്രതിസന്ധി പരിഹരിക്കൽ സാധ്യമാണെന്നും അടുത്ത 70 ദിവസത്തിനുള്ളിൽ അത് നേടിയെടുക്കാനാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"ജി.സി.സി. രാഷ്ട്രങ്ങളുമായി സൗഹൃദ ബന്ധമാണ് അമേരിക്ക താൽപര്യപ്പെടുന്നത്. ഇറാനെ നേരിടാൻ ഈ ബന്ധം നിർണ്ണായകമാവും എന്നതോടൊപ്പം ഇസ്രായേലുമായുള്ള സമാധാന ചർച്ചകൾക്ക് ഇത് വഴിയൊരുക്കുകയും ചെയ്യും. മാത്രമല്ല, മിഡിൽ ഈസ്റ്റിന് പുറത്തുള്ള അറബ് മുസ്ലിം രാഷ്ട്രങ്ങൾക്ക് സാമ്പത്തിക സാധ്യതകൾ സൃഷ്ടിക്കാൻ ഇത് സഹായകമാവുകയും ചെയ്യും." അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഗൾഫ് പ്രതിസന്ധിയിൽ ഉടനെയൊരു പരിഹാരം തങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങളെ നേരിടാൻ ഖത്തർ തയ്യാറാവാത്തതാണ് പ്രശ്നമെന്നും അമേരിക്കയിലെ യു.എ.ഇ. അംബാസഡർ യൂസുഫ് അൽ ഉതൈബ പ്രസ്താവിച്ചു.
പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതിന് പകരം ഖത്തർ ഇപ്പോഴും ഇരവാദം ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിസന്ധിയുടെ അടിസ്ഥാനകാരണങ്ങളെ അഭിമുഖീകരിക്കാത്തിടത്തോളം പരിഹാരം അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.