// // // */
ഈയുഗം ന്യൂസ് ബ്യൂറോ
June 05, 2018 Tuesday 11:01:34pm
ന്യൂ ഡല്‍ഹി: പഠിക്കുന്ന കാലത്ത് താനൊരു മണ്ടനായിരുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഏറ്റുപറച്ചിൽ. “ഞാനൊരു മണ്ടനായിരുന്നു. മുൻബെഞ്ചിൽ ഇരുന്നാല്‍ അധ്യാപകർ എന്നോട് ചോദ്യങ്ങൾ ചോദിക്കുമെന്ന ഭയമായിരുന്നു. അതുകൊണ്ട് ഞാൻ എപ്പോഴും അവസാനത്തെ ബെഞ്ചിലാണ് ഇരുന്നിരുന്നത്,” അദ്ദേഹം പറഞ്ഞു. ജയനഗറിലുള്ള നാഷണൽ ഡിഗ്രി കോളേജ് (ഓട്ടോണോമസ്) സന്ദര്‍ശിക്കുന്ന ഒരു പൂർവ വിദ്യാർത്ഥിയുടെ ഈ ഏറ്റുപറച്ചിൽ എല്ലാവരെയും അത്ഭുതപ്പെടുത്തി.
കർണ്ണാടകയിലെ നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ ശതാബ്ദി ആഘോഷങ്ങളിലും, സൊസൈറ്റിയുടെ പ്രസിഡന്റായ എച്ച് നരസിംഹയ്യയുടെ ജന്മശതാബ്ദിയിലും പങ്കെടുക്കാനാണ്, കുമാരസ്വാമി സയൻസ് ബിരുദത്തിന് പഠിച്ചിരുന്ന കോളേജിലേക്ക് 12 വർഷത്തിന് ശേഷം ആദ്യമായി എത്തിയത്.
"ഡോ രാജ്കുമാറിന്റെ വലിയ ആരാധകനായിരുന്ന ഞാൻ. അദ്ദേഹത്തിന്‍റെ എല്ലാ സിനിമകളും കാണും. നല്ലൊരു വിദ്യാർഥിയായിരുന്നുവെങ്കിൽ ഞാനൊരു ഐ.എ.എസ് ഉദ്യോഗസ്ഥനായി തീരുമായിരുന്നു. എന്നാൽ കാര്യങ്ങൾ വളരെ വ്യത്യസ്തമായാണ് സംഭവിച്ചത്," തന്റെ കോളേജ് ദിനങ്ങളെ ഓർമ്മിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു,
"എന്റെ അച്ഛൻ (മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ) എപ്പോഴും എന്നെ ഒന്നിനും കൊള്ളരുതാത്തവനയായി തള്ളിക്കളയുമായിരുന്നു. എന്നാൽ ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ച് എം.പിയായി. കഠിനമായി അധ്വാനിച്ച് നല്ല അംഗീകാരം നേടിയെടുത്തു. ഭാഗ്യവാനായ ഒരു രാഷ്ട്രീയക്കാരനാണ് ഞാൻ,” കുമാരസ്വാമി പറഞ്ഞു.
"ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി, അലസമായാണ് ഞാൻ കോളേജിലെ ദിവസങ്ങള്‍ ചിലവഴിച്ചത്. ഇന്നത്തെ വിദ്യാർത്ഥികൾ അങ്ങിനെ ചെയ്തുകൂടാ. അവർ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം, "അദ്ദേഹം കൂട്ടിച്ചേർത്തു.
കർണ്ണാടക വിധാൻ സൌധയിൽ ഏത് സമയത്തും വിദ്യാർത്ഥികൾക്ക് തന്നെ കാണാൻ അനുമതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "മുൻക്കൂട്ടി സമയം എടുക്കുകയോ, അനുമതി കത്തോ ആവശ്യമില്ല. മുഖ്യമന്ത്രിയെ ഒന്ന് കാണണമെന്ന് പറഞ്ഞ് അവർക്ക് എന്റെ ഓഫീസിലേക്ക് നേരെ വരാം,” അദ്ദേഹം പറഞ്ഞു.