// // // */
ഈയുഗം ന്യൂസ് ബ്യൂറോ
May 08, 2018 Tuesday 08:39:25pm
മുംബൈ: ഒരു ഇന്റീരിയർ ഡിസൈനർ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടര്‍ന്ന് റിപ്പബ്ലിക് ടിവിയുടെ എഡിറ്റർ-ഇൻ-ചീഫ് അർനാബ് ഗോസ്വാമി ഉൾപ്പെടെ മൂന്ന് പേർക്ക് എതിരെ ആത്മഹത്യപ്രേരണക്ക് പോലീസ് കേസെടുത്തു. അലിബാഗിലുള്ള സ്വന്തം ബംഗ്ലാവിലാണ് അൻവയ് നായിക്കിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
നായിക്കിന്‍റെ അമ്മ കുമുദയുടെ മൃതദേഹവും പോലീസ് ബംഗ്ലാവിൽ നിന്ന് കണ്ടെടുത്തു. എങ്ങിനെയാണ് കുമുദ മരിച്ചതെന്ന് പോലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, നായിക്കിന്‍റെ ആത്മഹത്യ കുറിപ്പിന്‍റെ അടിസ്ഥാനത്തിൽ ഗോസ്വാമി, ഐകാസ്റ്റ്എക്സ്/ സ്ക്കൈമീഡിയയുടെ ഫിറോസ് ഷെയ്ഖ്, സ്മാര്‍ട്ട് വർക്കിലെ നിദീഷ് സർദ എന്നിവർക്കെതിരെ ആത്മഹത്യാപ്രേരണക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
റിപ്പബ്ലിക് ടിവി കുടിശിക തീർക്കാത്തതിനാലാണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് നായിക്കിന്റെ ഭാര്യ ആരോപിച്ചു. നായിക്കിന്‍റെ ദൗർഭാഗ്യകരമായ മരണത്തെ മുതലെടുത്ത്, ചില സംഘങ്ങൾ തെറ്റായ പ്രസ്താവനകളും കള്ളപ്രചാരണങ്ങളും പടച്ചുവിടുകയാണെന്ന് റിപ്പബ്ളിക് ടിവി ഒരു പ്രസ്താവനയിൽ പറഞ്ഞു.
നായിക്ക് ആത്മഹത്യ കുറിപ്പിൽ എടുത്തു പറഞ്ഞിട്ടുള്ള മൂന്നു പേരോടൊപ്പം ജോലി ചെയ്തിട്ടുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ മൂന്നുപേരും നായിക്കിന് കൊടുക്കാനുള്ള തുകയുടെ ബില്ലുകൾ അടക്കാതെ അദ്ദേഹത്തിന്‍റെ ബിസിനസ്സിൽ വൻ നഷ്ടമുണ്ടാക്കാൻ ശ്രമിച്ചതായി ഭാര്യ അക്ഷതയുടെ പരാതിയിൽ പറയുന്നു. ഇതുവരെ കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൂടുതൽ നടപടികൾ കൈക്കൊള്ളുന്നതിന് മുമ്പ് ഭാര്യയുടെ പരാതിയിൽ പറയുന്ന ബില്ലുകളെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.