// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 26, 2018 Thursday 02:01:32pm
ന്യൂ ഡല്‍ഹി: പാട്ടീദാർ അനാമത് ആന്ദോളൻ സമിതി (പി.എ.എ.എസ്.) നേതാവ് ഹാർദിക്ക് പട്ടേലിന്റെ സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചതായി അറിയുന്നു. ഇന്റലിജൻസ് ബ്യൂറോ 2017 നവംബറിലാണ് ഹാർദിക്കിന് 'വൈ പ്ലസ്' സുരക്ഷ നൽകാന്‍ തുടങ്ങിയത്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ (സി.ഐ.എസ്.എഫ്) എട്ട് കമാൻഡോകളുടെ ഒരു സംഘമാണ് ഹാർദിക്കിന്‍റെ സുരക്ഷക്ക് ഉണ്ടായിരുന്നുത്.
കഴിഞ്ഞ വർഷം നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ ഹാർദിക്ക് ബി.ജെ.പിക്ക് എതിരായി ശക്തമായ പ്രചാരണം നടത്തികൊണ്ടിരിക്കയാണ്. സുരക്ഷ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.
ഹാർദിക്കിന്‍റെ സുരക്ഷയെക്കുറിച്ച് ഇന്റലിജൻസ് ബ്യൂറോ ഒരു അവലോകനം നടത്തിയ ശേഷമാണ് പിൻവലിക്കാനുള്ള തീരുമാനം എടുത്തതെന്ന് ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. അദ്ദേഹത്തിന് യാതൊരു ഭീഷണിയും ഇപ്പോൾ ഇല്ലെന്നാണ് ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നത്. സുരക്ഷ പിൻവലിക്കാനുള്ള തീരുമാനത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ഹാർദിക്ക് പട്ടേൽ പറഞ്ഞു.