ഈയുഗം ന്യൂസ്
June 11, 2026 Thursday 12:27:16pm
ദോഹ: ഖത്തറിൽ ആദ്യമായി സ്വകാര്യ സ്‌കൂൾ ഫീസ് വർധന പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് രക്ഷിതാക്കൾക്ക് 18 മാസത്തെ നോട്ടീസ് നൽകുമെന്ന് ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലും സ്കൂൾ ഫീസ് നയം 2026 ന്റെ ആദ്യ പതിപ്പ് നടപ്പിലാക്കുന്നതിനായി നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രാലയം ഉദ്യോഗസ്ഥർ ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് ദി പെനിൻസുല പത്രം റിപ്പോർട്ട് ചെയ്തു.
"സ്വകാര്യ വിദ്യാഭ്യാസത്തിൽ ആദ്യമായി, ഫീസ് വർദ്ധനവ് അംഗീകരിച്ച സമയം മുതൽ മാതാപിതാക്കൾക്ക് ഒന്നര വർഷത്തെ ഗ്രേസ് പിരീഡ് ലഭിക്കും. ഇത് മാതാപിതാക്കൾക്ക് അവരുടെ സാമ്പത്തിക കാര്യങ്ങൾ ക്രമീകരിക്കാനോ മറ്റൊരു സ്കൂളിലേക്ക് കുട്ടികളെ മാറ്റാനോ അനുവദിക്കുന്നു. സാധ്യമായ ട്രാൻസ്ഫറുകൾക്ക് വൈകാരികമായി തയ്യാറെടുക്കാൻ വിദ്യാർത്ഥികളെയും ഇത് സഹായിക്കുന്നു," ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ സ്കൂളുകളുടെയും കിന്റർഗാർട്ടൻ വകുപ്പിന്റെയും ഡയറക്ടർ ഡോ: റാനിയ മുഹമ്മദ് പറഞ്ഞു.
സ്കൂൾ ഫീസ് വർദ്ധനവിനുള്ള അപേക്ഷ മന്ത്രാലയം പരിഗണിക്കുമ്പോൾ രാജ്യത്തെ പണപ്പെരുപ്പ നിരക്ക്, സ്‌കൂളിന്റെ സാമ്പത്തിക സ്ഥിതി , സ്കൂളുകളുടെ അക്കാദമിക് പ്രകടനം എന്നിവ കണക്കിലെടുക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.
"ഇത് സ്വകാര്യ സ്കൂളുകൾക്കിടയിൽ മത്സരശേഷി വർദ്ധിപ്പിക്കുകയും ആ സ്കൂളുകളിലെ അക്കാദമിക് പ്രകടനം ഉയർത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും," ഡോ: റാനിയ മുഹമ്മദ് കൂട്ടിച്ചേർത്തു