ഈയുഗം ന്യൂസ്
April 27, 2025 Sunday 01:00:13am
ദോഹ: 1991-ൽ കൊണ്ടുവന്ന ആരാധനാലയ സംരക്ഷണ നിയമം അപ്രസക്തമാക്കാനും, വഖഫ് സമ്പത്തുകളുടെ സംരക്ഷണം ദുർബലമാക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി ബഷീർ വെള്ളിക്കോത്ത് ആരോപിച്ചു.
കെഎംസിസി ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “വഖഫ് ഭേദഗതി ബില്ലിലെ കാണാപ്പുറങ്ങൾ” എന്ന വിഷയവതരണ യോഗത്തിലാണ് അദ്ദേഹം സംസാരിച്ചത്.
ഇസ്‌ലാമിക പാരമ്പര്യത്തിന്റെ പ്രധാന അംശമായ വഖഫ് സമ്പത്തുകൾ സാമൂഹിക നന്മയ്ക്കായി സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ബഷീർ വെള്ളിക്കോത്ത് പറഞ്ഞു. പക്ഷേ, വഖഫ് ഭേദഗതി ബിൽ വഴി ഈ സമ്പത്തുകളുടെ സ്വതന്ത്രതയെ ബാധിക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.
ആരാധനാലയ സംരക്ഷണ നിയമം, ഇന്ത്യയിലെ മതസൗഹാർദ്ദത്തിന്റെയും മതസ്ഥാപനങ്ങളുടെ അവകാശസംരക്ഷണത്തിന്റെയും അടിസ്ഥാന പാതയാണ്. 1947 ഓഗസ്റ്റ് 15നുള്ള ആരാധനാലയങ്ങളുടെ അവസ്ഥ തുടർന്നുനിൽക്കണമെന്ന് ഉറപ്പാക്കുന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. ഈ നിയമത്തെ അപ്രസക്തമാക്കാൻ ഇടയാക്കുന്ന നീക്കങ്ങൾ മതവിശ്വാസങ്ങളുടെ സ്വാതന്ത്ര്യത്തിനും, ഇന്ത്യയുടെ മതേതര ചേരുവയ്ക്കും ഗുരുതരമായ ഭീഷണിയാകുമെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
വഖഫ് സമ്പത്തുകൾ സർക്കാർ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ, മതവിശ്വാസങ്ങളെ അപമാനിക്കുന്നതിനും സാമൂഹിക നീതി തകർക്കുന്നതിനും ഇടയാകുമെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ മതേതര ഘടനയെ സംരക്ഷിക്കാൻ മതസമുദായങ്ങൾ ജാഗരൂകരാകേണ്ടതിന്റെ അതീവ അനിവാര്യത ഇന്ന് പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.
റഫീഖ് റഹ്മാനിയുടെ ഖിറാഅത്തോടെ ആരംഭിച്ച യോഗം ജില്ലാ പ്രസിഡണ്ട് ലുഖ്മാനുൽ ഹക്കീമിൻ്റെ അദ്ധ്യക്ഷതയിൽ നടന്നു. സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ഡോ. എം.പി. ഷാഫി ഹാജി യോഗം ഉദ്‌ഘാടനം ചെയ്തു. വേൾഡ് കെഎംസിസി ഉപാധ്യക്ഷൻ എസ്.എ.എം. ബഷീർ, വേൾഡ് കെഎംസിസി സെക്രട്ടറി അബ്ദു നാസർ നാച്ചി, സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത്, സംസ്ഥാന വൈസ് പ്രസിഡണ്ട് ആദം കുഞ്ഞി, സംസ്ഥാന സെക്രട്ടറി താഹിർ താഹക്കുട്ടി, ഉപദേശക സമിതി അംഗം സാദിഖ് പാക്യാര തുടങ്ങിയവർ ആശംസാപ്രസംഗങ്ങൾ നടത്തി.
ജില്ലാ നേതാക്കളായ നാസർ കൈതക്കാട്, അലി ചേരൂർ, മെയ്തു ബേക്കൽ, മുഹമ്മദ് ബായാർ, സഗീർ ഇരിയ, റസാഖ് കല്ലട്ടി, ഹാരിസ് ഏരിയാൽ, മാക് അടൂർ, അൻവർ കാഞ്ഞങ്ങാട്, അൻവർ കാടങ്കോട്, അബ്ദുറഹിമാൻ എരിയാൽ , ഹാരിസ് ചൂരി എന്നിവർ നേതൃത്വം നൽകി.
ജില്ലാ ജനറൽ സെക്രട്ടറി സെമീർ ഉദുമ്പുന്തല സ്വാഗതവും, ജില്ലാ സെക്രട്ടറി ഷാനിഫ് പൈക്ക നന്ദിയും രേഖപ്പെടുത്തി.