// // // */
ഈയുഗം ന്യൂസ് ബ്യൂറോ
July 01, 2018 Sunday 01:34:42pm
ദോഹ: ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (എൽ.എൻ.ജി) വിൽപ്പനക്കാരായ ഖത്തർ പെട്രോളിയം അമേരിക്കയുടെ എണ്ണ, വാതക മേഖലകളിൽ 20 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് വെളിപ്പെടുത്തി.
അഞ്ച് വർഷം കൊണ്ടാണ് ഈ നിക്ഷേപം നടത്തുകയെന്ന് ഖത്തർ പെട്രോളിയത്തിന്റെ പ്രസിഡന്റും സി.ഇ.ഒയുമായ സാദ് ഷെരീദ അൽ-കാബി വാഷിംഗ്ടണിൽ ബ്ലൂംബർഗ് ന്യൂസിനോടുള്ള ഒരു അഭിമുഖത്തിൽ പറഞ്ഞു. ടെക്സസിലെ ഗോൾഡൻ പാസ് എൽ.എൻ.ജി കയറ്റുമതി കേന്ദ്രത്തിലേക്കുള്ള ഗ്യാസ് വിതരണം ശ്കതിപ്പെടുത്തുന്നതിനായി നിക്ഷേപത്തിന്റെ ഒരു ഭാഗം ഉപയോഗിക്കുമെന്നാണ് കണക്ക് കൂട്ടൽ. ഗോൾഡൻ പാസ് എൽ.എൻ.ജി കയറ്റുമതി കേന്ദ്രം ഖത്തർ പെട്രോളിയവും, എക്സോൺ മോബിൽ കോർപ്പറേഷനുമായി യോജിച്ച് വികസിപ്പിക്കുന്ന പദ്ധതിയാണ്.
ഖത്തർ ഒരു വർഷം കഴിഞ്ഞാൽ അമേരിക്കയിൽ ഒരു കരാർ പ്രഖ്യാപിക്കുമെന്ന് അൽ-കാബി പറഞ്ഞു. കെമിക്കൽസ് പോലെയുള്ള മേഖലയില്‍ 5 ബില്യൺ ഡോളർ നിക്ഷേപം നടത്താനാനും ഖത്തർ ആലോചിക്കുന്നുണ്ട്.
"ഞങ്ങൾക്ക് നിരവധി വികസന പദ്ധതികളുണ്ട്.," അൽ-കാബി പറഞ്ഞു. "അമേരിക്കയിലെ പല ആളുകളുമായും കമ്പനികളുമായും ഞങ്ങൾ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കയാണ്."
എട്ട് വർഷത്തിനുള്ളിൽ ഖത്തർ പെട്രോളിയം എണ്ണയുടെ ഉൽപ്പാദനം 4.8 മില്യൺ ബാരലിൽനിന്ന് 6.5 മില്യൺ ബാരലാക്കാൻ ലക്ഷ്യമിട്ടിരിക്കയാണ്.
അമേരിക്കയിലെ ഷെയിൽ എണ്ണ, പരമ്പരാഗത വിഭവങ്ങൾ എന്നിവയിലും സർക്കാർ ഉടമസ്ഥതയിലുള്ള ഖത്തർ പെട്രോളിയം കമ്പനിക്ക് താല്‍പ്പര്യമുണ്ടെന്ന് അൽ-കാബി പറഞ്ഞു. ഖത്തർ പെട്രോളിയവും ഗോൾഡൻ പാസ് പദ്ധതിയിലെ പങ്കാളികളും കരാറുകാരിൽ നിന്നുള്ള ലേലങ്ങൾ പഠിച്ചുകൊണ്ടിരിക്കയാണ്. പദ്ധതിയുടെ ഭാവിപരിപാടികളെ പറ്റി 2019 ആദ്യപാദത്തോടെ അവസാന തീരുമാനം ഉണ്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യു-എസി.ൽ നിന്നും ഇതുവരെ കിട്ടിയതിനേക്കാളും കൂടുതൽ പിന്തുണ ഖത്തർ അര്‍ഹിക്കുന്നുണ്ടെന്ന് അൽ-കാബി പറഞ്ഞു. ഖത്തറിന്റെ പ്രാധാന്യവും ഖത്തർ അവരുടെ പങ്കാളികള്‍ക്ക് എത്ര ഗുണകരമാണ് എന്നതിനെക്കുറിച്ചും യു.എസ്. ഭരണകൂടവും അമേരിക്കന്‍ ജനങ്ങളും ശരിക്ക് മനസ്സിലാക്കിയിട്ടില്ല എന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.