// // // */
ഈയുഗം ന്യൂസ് ബ്യൂറോ
March 26, 2018 Monday
ടെല്‍ അവിവ്: സൗദി അറേബ്യ വഴി ഇസ്രായേലിലേക്കു ചരിത്രത്തിൽ ആദ്യമായി എയർ ഇന്ത്യ വിമാന സർവീസ് ആരംഭിച്ചതിനു പുറകെ ഇസ്രയേലിന്റെ ഔദ്യോഗിക വിമാന കമ്പനിയായ എൽ ആൽ (EI AI) ഈ വഴിക്ക് ശ്രമങ്ങൾ ആരംഭിച്ചതായി വാർത്ത.
സൗദി വഴി വിമാന സർവീസ് ആരംഭിക്കാൻ അനുമതിക്ക് വേണ്ടി എൽ ആൽ ഇസ്രായേൽ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് എയർ ഇന്ത്യയുടെ വിമാനം ഡൽഹിയിൽ നിന്നും സൗദിയുടെ വ്യോമാതിർത്തിയിലൂടെ തെൽ അവീവിലേക്ക് പറന്നു ചരിത്രം സൃഷ്ടിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് സൗദി അറേബ്യ വഴി ഇസ്രായേലിലേക്കു പറക്കാൻ ഒരു കൊമേഴ്ഷ്യൽ വിമാന കമ്പനിക്ക് സ്വന്തം വ്യോമ മേഖല സിദി തുറന്ന് കൊടുക്കുന്നത്.
സൗദി ഇസ്രായേലിനു ഇതു വരെ അംഗീകാരം നല്കിയിട്ടില്ലാത്തതു കൊണ്ട് എൽ ആൽ സൗദി വ്യോമ പരിധി ഒഴിവാക്കി കൊണ്ട് വളഞ്ഞ വഴിയാണ് പറക്കുന്നത്.
എയർ ഇന്ത്യക്കു വ്യോമ പാത തുറന്നു കൊടുത്ത സൗദി നിലപാടിനെ ഇസ്രായേൽ ഗതാഗത മന്ത്രി യിസ്‌റയേൽ കാറ്റ്സ് പ്രശംസിച്ചു.
"സൗദി വ്യോമ മേഖലയിലൂടെ ഇസ്രയേലിലേക്കുള്ള ആദ്യത്തെ വിമാന സർവീസ് മേഖലയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്, " കാറ്റ്സ് പറഞ്ഞു. ഭാവിയിൽ എൽ ആൽ പോലെയുള്ള ഇസ്രയേലീ വിമാനങ്ങൾക്ക് ഈ വ്യോമ പാത ഉപയോഗിക്കാൻ കഴിയുമെന്ന് താൻ പ്രത്യാശിക്കുന്നു എന്ന് കാറ്റ്സ് കൂട്ടിച്ചേർത്തു.
സൗദി ഇസ്രായേൽ ബന്ധം മെച്ചപ്പെട്ടു വരുന്നതായി ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു പല തവണ സൂചന നൽകുകയുണ്ടായി. ഇസ്രായേൽ അധികൃതരുടെ പുതിയ പ്രസ്താവനകളോടുള്ള സൗദിയുടെ പ്രതികരണം ലഭ്യമായിട്ടില്ല.