// // // */
ഈയുഗം ന്യൂസ് ബ്യൂറോ
March 03, 2018 Saturday
ഹൃദയാഘാതം ഒരു പുരുഷ രോഗമാണെന്നാണ് പൊതുധാരണ. എന്നാൽ പുരുഷൻമാരെക്കാൾ സ്ത്രീകളാണ് ഈ രോഗത്തിന് അടിമപ്പെട്ട് മരണത്തിലേക്കു എത്തിച്ചേരാൻ കൂടുതൽ സാധ്യത.
ഹമദ് മെഡിക്കൽ കോർപറേഷന്റെ കീഴിലെ ഹാർട്ട് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം തലവൻ നിദാൽ അഹ് മദ് അസദ് ആണ് ഇത് പറയുന്നത്.
ലോകത്തിൽ ഏറ്റവുമധികം ആളുകൾ മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്. അതിൽ സ്ത്രീകളുടെ എണ്ണം പുരുഷൻമാരേക്കാൾ കൂടുതലാണെന്ന് അഹ്മദ് അസദ് പറയുന്നു. ഖത്തറിൽ മരണകാരണമാവുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയാഘാതം.
പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകൾ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോവുന്നു എന്നതാണ് മരണനിരക്ക് കൂടാൻ കാരണം.
ഹൃദയാഘാത സമയത്ത് അനുഭവപ്പെടുന്ന നെഞ്ചുവേദന പുരുഷൻമാർ തിരിച്ചറിയുകയും ഗൗരവത്തിലെടുക്കുകയും ചെയ്യുമ്പോൾ സ്ത്രീകൾ അത് രക്തസമ്മർദ്ദമായോ ഹൃദയഭാരമായോ തെറ്റിദ്ധരിക്കുന്നു.
ചെറുപ്പക്കാരായ സ്ത്രീകൾ അവർക്കു ഹൃദയ സംബന്ധമായ ഒരു പ്രശ്നം ഉണ്ട് എന്നതിനെക്കുറിച്ച് മിക്കവാറും ബോധവതികൾ ആയിരിക്കില്ല. പുരുഷൻമാരെപ്പോലെ പെട്ടെന്ന് അവർ വൈദ്യസഹായം തേടുകയുമില്ല.
ഗർഭധാരണം, മെനോപ്പോസ്, ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങിയ കാരണങ്ങളാൽ ഹൃദയാഘാതം സ്ത്രീകളിൽ കൂടുതൽ മാരകമായിരിക്കും; അഹ് മദ് അസദ് പറയുന്നു.
ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം, ജീവിത ശൈലിയിലെ മാറ്റങ്ങൾ തുടങ്ങിയ ലളിത മാർഗങ്ങളിലൂടെ സ്ത്രീകൾക്കും ഹൃദയാഘാതം ചെറുക്കാൻ കഴിയും എന്നതാണ് ആശ്വാസകരമായ വസ്തുത.
സ്ത്രീകൾക്കും പുരുഷൻമാർക്കും പൊതുവായ ഹൃദയാഘാത കാരണങ്ങൾ ഉയർന്ന കൊളസ്ട്രോൾ, പുകവലി, അമിതവണ്ണം , വ്യായാമമില്ലായ്മ തുടങ്ങിയവയാണ്.
സ്ത്രീകൾക്ക് മാത്രമായ കാരണങ്ങളിൽ ഗർഭസമയത്തെ പ്രമേഹവും അമിത രക്തസമ്മർദ്ദവും, അകാല പ്രസവം, ബ്രെസ്റ്റ് കാൻസർ ചികിത്സ എന്നിവ ഉൾപ്പെടും; അഹ്മദ് അസദ് പറയുന്നു.