ഈയുഗം ന്യൂസ്
May 11, 2025 Sunday 07:33:51pm
ദോഹ: ഖത്തർ സന്ദർശിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഖത്തർ രാജകുടുംബത്തിൽ നിന്ന് സമ്മാനമായി ലഭിക്കാനിനിരിക്കുന്നത് 'ആകാശത്തിലെ കൊട്ടാരം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അത്യാധുനിക ആഡംബര ജെറ്റ്.
അമേരിക്കയുടെ ചരിത്രത്തിൽ ഒരു വിദേശ സർക്കാരിൽ നിന്ന് ഇതുവരെ ലഭിച്ച ഏറ്റവും വിലപ്പെട്ട സമ്മാനമാണ് ഈ ബോയിങ് 747-8 വിമാനമെന്ന് പ്രമുഖ അമേരിക്കൻ വാർത്താ മാധ്യമമായ എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ട്രംപ് മിഡിൽ ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി അടുത്ത ആഴ്ച ഖത്തർ സന്ദർശിക്കുമ്പോൾ സമ്മാനം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട് പറയുന്നു. എബിസി ന്യൂസിനെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര വാർത്താ ഏജൻസിയായ എ എഫ് പി യും വാർത്ത റിപ്പോർട്ട് ചെയ്തു.
സൂപ്പർ ആഡംബര ബോയിംഗ് 747-8 ജംബോ ജെറ്റ് എയർഫോഴ്സ് വൺ ആയി ട്രംപ് ഉപയോഗിക്കും,
ട്രംപ് സ്ഥാനമൊഴിയുന്നതുവരെ വിമാനം ഉപയോഗിക്കുമെന്നും ശേഷം ട്രംപ് പ്രസിഡൻഷ്യൽ ലൈബ്രറി ഫൗണ്ടേഷനിലേക്ക് മാറ്റുമെന്നും റിപ്പോർട്ട് പറയുന്നു.
വെസ്റ്റ് പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന വിമാനം ഫെബ്രുവരിയിൽ ട്രംപ് സന്ദർശിച്ചു. ആഡംബരപൂർവ്വം ക്രമീകരിച്ചിരിക്കുന്നതിനാൽ "പറക്കുന്ന കൊട്ടാരം" എന്നാണ് വിമാനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
ട്രംപ് ഭരണകൂടം വിമാനം സമ്മാനമായി സ്വീകരിച്ച് പിന്നീട് ട്രംപ് ലൈബ്രറിക്ക് കൈമാറുന്നത് നിയമപരമാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
13 വർഷം പഴക്കമുള്ള വിമാനം അമേരിക്കൻ എയർഫോഴ്‌സിന് കൈമാറും, പിന്നീട് അമേരിക്കൻ പ്രസിഡന്റ് ഉപയോഗിക്കുന്ന ഏതൊരു വിമാനത്തിനും ആവശ്യമായ യുഎസ് സൈനിക സവിശേഷതകൾ പാലിക്കുന്നതിനായി വിമാനം പരിഷ്കരിക്കും.
വ്യോമയാന വിദഗ്ധരുടെ അഭിപ്രായത്തിൽ, ട്രംപിന് സമ്മാനമായി ലഭിക്കുന്ന വിമാനത്തിന്റെ ഏകദേശ മൂല്യം 400 മില്യൺ ഡോളറാണ്.
മെയ് 13 മുതൽ 16 വരെ ട്രംപ് ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾ സന്ദർശിക്കും.