ഈയുഗം ന്യൂസ്
May  09, 2025   Friday   11:25:40pm

news



whatsapp

ദോഹ: ഇന്ത്യ-പാകിസ്ഥാൻ യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോൾ സംഘർഷം കുറക്കാനും മധ്യസ്ഥ ശ്രമങ്ങൾക്കും ഗൾഫ് രാജ്യങ്ങൾ സജീവമായി ശ്രമിക്കുന്നതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സമാധാനത്തിനായി ഇപ്പോൾ നടക്കുന്ന തീവ്രമായ ശ്രമങ്ങൾ ഗൾഫ് രാജ്യങ്ങളുടെതാണ്. ഗൾഫ് രാജ്യങ്ങളുടെ വർധിച്ചുവരുന്ന സ്വാധീനവും ഇന്ത്യയും പാകിസ്ഥാനുമായുമുള്ള അവരുടെ ബന്ധങ്ങളുമാണ് മധ്യസ്ഥ ശ്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. മാത്രമല് ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം ഗൾഫ് മേഖലയുടെ സമാധാനത്തിനും സമ്പദ് മേഖലക്കും ഭീഷണിയാണ്.

സൗദി അറേബ്യ, ഖത്തർ, യൂ.എ.ഇ എന്നീ രാജ്യങ്ങളാണ് സമാധാന ശ്രമങ്ങൾക്ക് മുന്നിലുള്ളത്.

"ആഗോളതലത്തിൽ തന്നെ പലതരം സംഘർഷാവസ്ഥ രൂക്ഷമാകുമ്പോൾ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വഷളാകുന്നത് തടയാൻ സൗദി അറേബ്യയും മറ്റ് ഗൾഫ് രാജ്യങ്ങളും തങ്ങളുടെ നയതന്ത്രജ്ഞരെ അയയ്ക്കുകയാണ്," ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

മുൻകാല പ്രതിസന്ധി ഘട്ടങ്ങളിൽ പ്രധാന പങ്ക് വഹിച്ച അമേരിക്ക, ട്രംപ് പ്രസിഡന്റ് ആയതിന് ശേഷം ഇതുവരെ വിട്ടുനിൽക്കുകയാണ്.

സൗദി അറേബ്യയുടെ വിദേശകാര്യ സഹമന്ത്രിയായ അദേൽ അൽ-ജുബൈർ വ്യാഴാഴ്ച ന്യൂഡൽഹിയിലായിരുന്നു, വെള്ളിയാഴ്ച ഇസ്ലാമാബാദിലേക്ക് പോയി.ഖത്തറും ഇരുവിഭാഗങ്ങളുമായും സജീവമായി സംസാരിക്കുന്നുണ്ട്, പ്രതിസന്ധി പരിഹരിക്കുന്നതിന് ദോഹ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

യുഎഇ, കുവൈറ്റ് എന്നിവയുൾപ്പെടെ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പാകിസ്ഥാനിലെ നേതാക്കളും പ്രസ്താവിച്ചതായി ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് പറയുന്നു.

പരമ്പരാഗത വൻ ശക്തികളല്ല ഇപ്പോൾ ലോക ക്രമം നിയന്ത്രിക്കുന്നതെന്ന് ടൈം മാഗസിൻ റിപ്പോർട്ട് ചെയ്തു.

"നിലവിലുള്ള പ്രതിസന്ധിയിൽ ഇസ്ലാമിക രാഷ്ട്രമായ പാകിസ്ഥാനെ പിന്തുണച്ച് തീ ആളിക്കത്തിക്കുന്നതിനുപകരം, ഖത്തറും യുഎഇയും ഇരുരാജ്യങ്ങളോടും സംയമനം പാലിക്കാൻ അഭ്യർത്ഥിച്ചു.ഒരു ഇന്ത്യൻ വാർത്താക്കുറിപ്പ് പ്രകാരം, ദോഹ ഈ തർക്കത്തിൽ ന്യൂഡൽഹിയെ പിന്തുണയ്ക്കുക പോലും ചെയ്തു," ടൈം മാഗസിൻ റിപ്പോർട്ട് ചെയ്തു.

പാകിസ്താന് ചൈന നൽകുന്ന പിന്തുണയാണ് പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നതെന്നും റിപോർട്ടുകൾ പറയുന്നു.

Comments


Page 1 of 0