ഈയുഗം ന്യൂസ്
October  16, 2024   Wednesday   06:53:12pm

news



whatsapp

ദോഹ: മേഖലയിലും പുറത്തും ആക്രമണം നടത്താൻ ഖത്തറിലെ അമേരിക്കൻ വ്യോമതാവളമായ അൽ-ഉദൈദ് എയർ ബേസ് ഉപയോഗിക്കാൻ അമേരിക്കയെ അനുവദിക്കില്ലെന്ന് ഖത്തർ വ്യക്തമാക്കി.

മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും ഇറാനെതിരെ ആക്രമണം നടത്താൻ ഇസ്രായേൽ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലുമാണ് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി ചൊവ്വാഴ്ച ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഖത്തർ നിലപാട് വ്യക്തമാക്കിയത്.

"ഖത്തറിലെ അൽ-ഉദൈദ് എയർ ബേസ് ഉപയോഗിച്ച് മേഖലയിലോ അതിനപ്പുറമോ മറ്റ് രാജ്യങ്ങൾക്കോ ജനങ്ങൾക്കോ എതിരെ ആക്രമണങ്ങളോ യുദ്ധങ്ങളോ നടത്താൻ ഞങ്ങൾ അനുവദിക്കില്ല," ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി പറഞ്ഞു.

ഖത്തറിനും യുഎസിനും അവരുടേതായ പരമാധികാര തീരുമാനങ്ങളുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.

"വിദേശ നയത്തിലും അന്താരാഷ്ട്ര ബന്ധങ്ങളിലും, ഫയലുകൾ വേർതിരിക്കുന്ന തത്വമാണ് പൊതുവായ അറിയപ്പെടുന്ന സമീപനം," അദ്ദേഹം വിശദീകരിച്ചു. ഏത് ദിവസവും ഇറാനെതിരെ ഇസ്രായേൽ തിരിച്ചടിക്കുമെന്നാണ് കരുതുന്നത്.

അതേസമയം, ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ വ്യോമതാവളങ്ങൾ ഉപയോഗിച്ച് ഇറാനെ ആക്രമിക്കുന്നതിനായി അമേരിക്കയെ അനുവദിക്കുന്നതിനെതിരെ ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇറാനെ ആക്രമിക്കാൻ ഗൾഫ് രാജ്യങ്ങൾ അവരുടെ കരയോ വായുവോ കടലോ ഉപയോഗിക്കാൻ അനുവദിച്ചാൽ ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തി.

Comments


Page 1 of 0