ഈയുഗം ന്യൂസ്
October  04, 2024   Friday   07:31:15pm

news



whatsapp

ദോഹ: ഇസ്രയേലിനെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതോടെ ഗൾഫ് രാജ്യങ്ങൾ അതീവ ജാഗ്രതയിലാണെന്നും പ്രദേശം സംഘർഷത്തിൽ അകപ്പെടുമോ എന്ന ഭയത്തിലാണെന്നും വിലയിരുത്തപ്പെടുന്നു.

ഇറാനെതിരെ ഇസ്രായേൽ തിരിച്ചടിക്കുമെന്ന് ഉറപ്പാണ്, എന്നാൽ സംഘർഷം ഗൾഫ് മേഖലയിലേക്ക് പടരാനുള്ള സാധ്യത ഇസ്രായേലിൻ്റെ തിരിച്ചടിയുടെ തീവ്രതയെയും വ്യാപ്തിയെയും ആശ്രയിച്ചിരിക്കും.

ഇറാൻ്റെ എണ്ണ, ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രായേൽ തീരുമാനിച്ചാൽ അത് സംഘർഷത്തിൽ വലിയ വർധനയുണ്ടാക്കുകയും സ്ഥിതിഗതികൾ നിയന്ത്രണാതീതമാക്കുകയും ഗൾഫ് മേഖലയെ ബാധിക്കുകയും ചെയ്യും.

ഇസ്രയേലിൻ്റെ സുപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾ ഇറാൻ നശിപ്പിക്കുന്നതിലേക്ക് ഇത് നയിക്കും.

അതേസമയം ഇറാനിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യുഎസ് വാർത്താ വെബ്‌സൈറ്റ്, ആക്സിയോസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു,

അമേരിക്ക ഇടപെട്ടാൽ പേർഷ്യൻ കടലിലും ഗൾഫ് മേഖലയിലും അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്നും ഇറാൻ മുന്നറിയയിപ്പ് നൽകി. ഖത്തർ അടക്കം ചില ഗൾഫ് രാജ്യങ്ങളിൽ അമേരിക്കക്ക് സൈനിക താവളങ്ങളുണ്ട്.

അതേസമയം, ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ നിഷ്‌പക്ഷ നിലപാട് സ്വീകരിക്കാനാണ് ഗൾഫ് രാജ്യങ്ങൾ ശ്രമിക്കുന്നത്. ഇക്കാര്യം ഇറാനെ അറിയിക്കുകയും ചെയ്തു. ഇറാനിൽ നിന്നോ ഇറാനെ പിന്തുണക്കുന്ന ഹൂതികളിൽ നിന്നോ ചെറിയ ആക്രമണം ഉണ്ടായാൽ പോലും അത് ഗൾഫ് രാജ്യങ്ങളെ കാര്യമായി ബാധിക്കും. മാത്രമല്ല ഇതുനുമുമ്പ് സൗദിയിലെ എണ്ണ കേന്ദ്രങ്ങളിൽ ഹൂത്തികൾ ആക്രമണം നടത്തിയിട്ടുണ്ട്. ഇത് താൽക്കാലികമായെങ്കിലും സൗദിയുടെ എണ്ണ കയറ്റുമതിയെ ബാധിച്ചിരുന്നു.

“ഇറാൻ തങ്ങളുടെ എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കാൻ സാധ്യതയില്ലെന്ന് ഗൾഫ് രാജ്യങ്ങൾ കരുതുന്നു, എന്നാൽ തങ്ങൾ അങ്ങനെ ചെയ്തേക്കാമെന്ന് അനൗദ്യോഗിക ഉറവിടങ്ങളിൽ നിന്ന് ഇറാനികൾ സൂചനകൾ നൽകുന്നുണ്ട്. യുഎസിനും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും എതിരായ ഇറാനികളുടെ ഉപകരണമാണ് ഗൾഫിലെ എണ്ണ കേന്ദ്രങ്ങൾ” സൗദി കമൻ്റേറ്റർ അലി ഷിഹാബി പറഞ്ഞു.

ഇസ്രയേലിനെതിരായ ഇറാൻ ആക്രമണത്തിന് ശേഷം ആഗോള എണ്ണവില കുതിച്ചുയർന്നു. ഇറാൻ്റെ എണ്ണ കേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമിച്ചാൽ ആഗോള എണ്ണ വിപണി വൻപ്രതിസന്ധിയിലാകും. മാത്രമല്ല പ്രതികാരമായി അറേബ്യൻ സമുദ്രത്തിലൂടെയുള്ള ചരക്കു ഗതാഗതം ഹൂതികൾ പൂർണമായും തടസ്സപ്പെടുത്തും.

സംഘർഷം നിയന്ത്രിക്കുന്നതിൽ ഗൾഫ് രാജ്യങ്ങൾക്ക് പരിമിതമായ പങ്ക് മാത്രമേ ഉള്ളൂ. കാരണം ഇസ്രായേൽ പ്രസിഡൻ്റ് ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഉൾപ്പെടെ ആരെയും വകവെക്കുന്നില്ല.

അതിനാൽ ഗൾഫ് രാജ്യങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നത് ഇറാനെതിരെ പരിമിതമായ തിരിച്ചടിക്ക് ഇസ്രായേൽ പോകണമെന്ന് ആഗ്രഹിക്കുക മാത്രമാണ്. ഇതിനായി ഗൾഫ് രാജ്യങ്ങൾ അമേരിക്കക്ക് മേലും സമ്മർദ്ദം ചെലുത്തുന്നുണ്ട്.

Comments


Page 1 of 0