// // // */
ഈയുഗം ന്യൂസ്
February 27, 2024 Tuesday 10:48:59am
ദോഹ: ഖത്തർ എയർവേയ്‌സിന്റെയും എത്യോപ്യൻ എയർലൈൻസിന്റെയും രണ്ട് വിമാനങ്ങൾ തമ്മിൽ ആകാശത്തു വെച്ച് ഒരു കൂട്ടിയിടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോർട്ട്.
ഫെബ്രുവരി 24 ന് സോമാലിയൻ വ്യോമാതിർത്തിയിലാണ് സംഭവം നടന്നതെന്നും സോമാലിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി അന്വേഷണം ആരംഭിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ എയർ ട്രാഫിക് കൺട്രോളറുടെ തെറ്റായ നിർദ്ദേശങ്ങളാണ് അപകടത്തിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യം സൃഷ്ട്ടിച്ചത്.
ദോഹയിൽ നിന്ന് യുഗാണ്ടയിലെ എന്റെബ്ബേയിലേക്ക് പോകുകയായിരുന്ന ഖത്തർ എയർവേയ്‌സ് വിമാനത്തിനും എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്ന് ദുബായിലേക്ക് പറക്കുകയായിരുന്ന എത്യോപ്യൻ എയർലൈൻസ് വിമാനത്തിനുമാണ് മൊഗാദിഷുവിലെ എയർ ട്രാഫിക് കൺട്രോളർമാരിൽ നിന്ന് പരസ്പരവിരുദ്ധമായ നിർദ്ദേശങ്ങൾ ലഭിച്ചത്.
38,000 അടി ഉയരത്തിൽ പറക്കുന്ന ഖത്തർ എയർവേയ്‌സ് വിമാനത്തിന് 40,000 അടി വരെ ഉയരാൻ എയർ ട്രാഫിക് നിർദേശം നൽകി. എന്നാൽ ഏകദേശം അതേ ഉയരത്തിൽ എതിർദിശയിൽ നിന്നും എത്യോപ്യൻ വിമാനം വരുന്നുണ്ടായിരുന്നു.
എന്നാൽ ഖത്തർ എയർവേയ്‌സിനുള്ളിലെ ഓട്ടോമാറ്റിക് ട്രാഫിക് കൊളിഷൻ അവയ്‌ഡൻസ് സിസ്റ്റം മറ്റൊരു വിമാനത്തിൻ്റെ സാന്നിധ്യത്തെക്കുറിച്ച് അലാറം അയയ്ക്കുകയും കൂട്ടിയിടി സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
തുടർന്ന് ഖത്തർ എയർവേയ്‌സ് വിമാനം ഇറങ്ങുകയും കൂട്ടിയിടി ഒഴിവാക്കുകയും ചെയ്തു.
സോമാലിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചു.
സംഭവം പ്രദേശത്തെ വ്യോമ സുരക്ഷയെ കുറിച്ച് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.