// // // */
ഈയുഗം ന്യൂസ്
February 06, 2024 Tuesday 05:47:58pm
ദോഹ: ദോഹയിലെ ഒലിവ് ഇൻ്റർനാഷണൽ സ്‌കൂളിലെ അധ്യാപികയായ റഷ റഹ്മാൻ്റെ (35) ആകസ്‌മിക മരണം വിദ്യാർത്ഥികളിലും സഹപ്രവർത്തകരിലും ഞെട്ടലും സങ്കടവും ഉളവാക്കി.
എല്ലാവർക്കും ഇഷ്ടപ്പെട്ട വ്യക്തിയും ഒരു മികച്ച അധ്യാപികയും സ്നേഹവും സന്തോഷവും നിറഞ്ഞുനിന്ന വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു റഷ റഹ്‌മാൻ എന്ന് അധ്യാപികയായ സുഹൃത്ത് ഓർമിച്ചു
ഫെബ്രുവരി മൂന്നിന് വൈകിട്ട് ജിമ്മിലേക്ക് പോകുമ്പോൾ തുമാമയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് റഷ മരണപ്പെട്ടത് . കാറിടിച്ച് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
റഷയുടെ ഖബറടക്കം ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം മെസൈമീർ സെമിത്തേരിയിൽ നടക്കും.
കൊൽക്കത്ത സ്വദേശിയായ റഷ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു, സ്‌കൂളിൽ അഞ്ച് വർഷം പൂർത്തിയാക്കിയതായി സുഹൃത്തുക്കൾ പറഞ്ഞു.
ഖത്തറിൽ ജനിച്ചുവളർന്ന റഷയ്ക്ക് ദോഹയിൽ വലിയൊരു സുഹൃദ് വലയം ഉണ്ടായിരുന്നു, എംഇഎസ് ഇന്ത്യൻ സ്‌കൂൾ പൂർവ്വവിദ്യാർഥിയാണ്.
ജിമ്മിൽ നിന്ന് മടങ്ങുകയായിരുന്ന, കൂടെ താമസിച്ചിരുന്ന, റഷയുടെ ഒരു സഹപ്രവർത്തക റോഡിൽ ഒരു മൊബൈൽ ഫോൺ കാണുകയും അത് റഷയുടെതാണെന്ന് തിരിച്ചറിയുകയും ചെയ്തു.
മണിക്കൂറുകൾക്ക് ശേഷമാണ് അപകടത്തെക്കുറിച് മനസ്സിലായത്. റഷ അപകടത്തിൽ മരണപ്പെട്ട വിവരം ഹമദ് ഹോസ്പിറ്റലിൽ നിന്ന് സ്‌കൂളിനെ അറിയിക്കുകയായിരുന്നു.
“മരണവാർത്ത ഞങ്ങൾക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല, ഞങ്ങൾക്കെല്ലാവർക്കും പ്രിയപ്പെട്ട സഹോദരിയും അടുത്ത സുഹൃത്തുമായിരുന്നു അവർ, എപ്പോഴും സന്തോഷവതിയായിരുന്നു,” ഒരു സഹപ്രവർത്തക പറഞ്ഞു.
റഷയുടെ ഭർത്താവും സഹോദരനും ദോഹയിൽ എത്തിയിട്ടുണ്ട്. കുട്ടികളില്ല.
റാഷയുടെ മരണത്തിൽ ഒലിവ് സ്കൂൾ അനുശോചനം രേഖപ്പെടുത്തി