// // // */
ഈയുഗം ന്യൂസ്
January 27, 2024 Saturday 01:01:24pm
ദോഹ: യെമനിലെ ഹൂതികളുടെ മിസൈൽ ആക്രമണത്തെത്തുടർന്ന് ഏദൻ ഉൾക്കടലിൽ ബ്രിട്ടീഷ് എണ്ണക്കപ്പലിന് തീപിടിച്ചു.
ചെങ്കടൽ കടന്ന് ഏദൻ ഉൾക്കടലിൽ വച്ച് കപ്പലിൽ ഒരു മിസൈൽ പതിച്ചതായി ബ്രിട്ടീഷ് എണ്ണക്കപ്പലായ മാർലിൻ ലുവാണ്ടയുടെ ഓപ്പറേറ്റർ പറഞ്ഞു.
ഇറാൻ പിന്തുണയുള്ള ഹൂതികൾ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. “നമ്മുടെ രാജ്യത്തിന് [യെമൻ] നേരെയുള്ള അമേരിക്കൻ-ബ്രിട്ടീഷ് ആക്രമണത്തിന്” മറുപടിയായും ഫലസ്തീൻ ജനതയെ പിന്തുണച്ചുമാണ് ടാങ്കറിന് നേരെ വെടിയുതിർത്തതെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.
ഈ മേഖലയിലെ സൈനിക കപ്പലുകൾ സഹായം നൽകാൻ പുറപ്പെട്ടതായി ബ്രിട്ടീഷ് കപ്പലിൻ്റെ ഉടമ പറഞ്ഞു.
ആക്രമണത്തിൽ ആർക്കും ആളപായമില്ല.
ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുന്നത് വരെ തങ്ങളുടെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഹൂതികൾ പറഞ്ഞു. അമേരിക്കയെ നേരിട്ട് നേരിടാൻ കഴിഞ്ഞത് വലിയ ബഹുമതിയും അനുഗ്രഹവുമാണെന്ന് ഹൂതി നേതാവ് അബ്ദുൾ മാലെക് അൽ ഹൂത്തി പറഞ്ഞു.
ഹൂത്തികളുടെ ആക്രമണം മേഖലയിൽ സംഘർഷം വീണ്ടും വർധിപ്പിച്ചു. ഓയിൽ ടാങ്കർ ആക്രമണത്തിന് പിന്നാലെ ഹൂതികളുടെ മിസൈൽ ലോഞ്ചറുകൾക്ക് നേരെ അമേരിക്ക വീണ്ടും ആക്രമണം നടത്തി.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കടൽ വ്യാപാര പാതകളിലൊന്നായ ചെങ്കടലിലൂടെയുള്ള യാത്ര താൽക്കാലികമായി നിർത്തിവയ്ക്കാൻ ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ്, ഓയിൽ കമ്പനികളെ ഈ ആക്രമണങ്ങൾ നിർബന്ധിതരാക്കി.
സൂയസ് കനാലിലൂടെ പോകുന്നതിനുപകരം ആഫ്രിക്കൻ ഭൂഖണ്ഡം ചുറ്റിയാണ് ടാങ്കറുകൾ ഇപ്പോൾ സഞ്ചരിക്കുന്നത്. ആയിരക്കണക്കിന് മൈലുകളാണ് കപ്പലുകൾ ഇപ്പോൾ അധികം സഞ്ചരിക്കുന്നത്.
ഇത് അന്താരാഷ്ട്ര വ്യാപാരത്തെ ബാധിക്കുകയും ചെലവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.