ഈയുഗം ന്യൂസ്
November 24, 2023 Friday 10:28:02am
ഗാസ: ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളുടെ ഫലമായി ഗാസയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ ഇന്ന് ഫലസ്തീൻ പ്രാദേശിക സമയം രാവിലെ 7 മണിക്ക് പ്രാബല്യത്തിൽ വന്നു.
വെടിനിർത്തൽ താൽക്കാലികമായി നാല് ദിവസത്തേക്കാണ് പ്രഖ്യാപിച്ചത്. പരസ്പര ധാരണയിൽ ഇത് നീട്ടാനും സാധ്യതയുണ്ട്.
ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന വെടിനിർത്തൽ ഖത്തർ വിദേശനയത്തിന്റെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഹമാസുമായും യുഎസ്, ഈജിപ്ത്, തുടങ്ങിയ രാജ്യങ്ങളുമായും ഖത്തർ പുലർത്തുന്ന മികച്ച ബന്ധത്തിലൂടെയാണ് വെടിനിർത്തൽ സാധ്യമായത്.
ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 6,150 കുട്ടികളും 4,000 ത്തിലധികം സ്ത്രീകളും ഉൾപ്പെടെ 15,000 ഫലസ്തീനികൾ കൊല്ലപ്പെട്ടു, കൂടാതെ 36,000 ത്തിലധികം പേർക്ക് പരിക്കേറ്റു.
ഇന്ധനം ഉൾപ്പെടെ വലിയ അളവിൽ ഗാസയിൽ ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കാൻ വെടിനിർത്തൽ വഴിയൊരുക്കും.
ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി തടവുകാരുടെ ആദ്യ ബാച്ചിനെ വെള്ളിയാഴ്ച വൈകിട്ട് നാലോടെ കൈമാറുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ.മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു.
നാല് ദിവസത്തിനുള്ളിൽ 50 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കും. ആദ്യ ബാച്ചിൽ സ്ത്രീകളും കുട്ടികളുമടക്കം 13 പേർ ഉൾപ്പെടും.
ഇസ്രായേൽ ജയിലുകളിൽ തടവിലാക്കപ്പെട്ട നിരവധി ഫലസ്തീൻ സ്ത്രീകളെയും കുട്ടികളെയും ഇസ്രായേൽ മോചിപ്പിക്കും.
ഗാസയിലെ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളെ നിരവധി രാജ്യങ്ങൾ പ്രശംസിച്ചു. മേഖലയിലെയും ലോകത്തെയും മറ്റു രാജ്യങ്ങൾക്ക് കൈവരിക്കാൻ സാധിക്കാത്ത നേട്ടമാണ് ഖത്തർ കൈവരിച്ചത്.