// // // */
ഈയുഗം ന്യൂസ്
November 15, 2023 Wednesday 05:13:48pm
ദോഹ: ഹമാസും ഇസ്രായേലും തമ്മിൽ ഒരു വെടിനിർത്തൽ കരാറിന് ഖത്തർ തീവ്രമായി ശ്രമിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഇസ്രയേലിന്റെ ഭാഗത്തുനിന്ന് മൂന്ന് ദിവസത്തെ വെടിനിർത്തലിന് പകരമായി ഗാസയിൽ നിന്ന് 50 ഓളം ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നതുൾപ്പെടെ ഒരു കരാറിനാണ് ഖത്തർ മധ്യസ്ഥതയിൽ ശ്രമം നടക്കുന്നത്.
അമേരിക്കയുടെ സമ്മതത്തോടെ നടക്കുന്ന ചർച്ചകളിൽ ഇസ്രായേൽ ജയിലുകളിൽ നിന്ന് ചില ഫലസ്തീൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുകയും ഗാസയിലേക്ക് അനുവദിക്കുന്ന മാനുഷിക സഹായത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യാൻ ഉദ്ദേശിക്കുന്നതായും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
ഈ കരാറിന്റെ പൊതുവായ രൂപരേഖ ഹമാസ് അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇസ്രായേൽ സമ്മതിച്ചിട്ടില്ലെന്നും വിശദാംശങ്ങൾ ഇപ്പോഴും ചർച്ച ചെയ്യുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ചർച്ച ചെയ്യുന്ന കരാറിന്റെ ഭാഗമായി എത്ര ഫലസ്തീൻ സ്ത്രീകളെയും കുട്ടികളെയും ഇസ്രായേൽ ജയിലുകളിൽ നിന്ന് മോചിപ്പിക്കുമെന്ന് വ്യക്തമല്ല.
ഗാസയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രശ്നപരിഹാരത്തിനായി ഖത്തർ നിർണായകമായ പങ്കാണ് വഹിക്കുന്നത്.
ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാൻ ഖത്തർ അമീറും പ്രധാനമന്ത്രിയും ലോക നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നതായും റിപ്പോർട്ടുകൾ പറയുന്നു.