// // // */ E-yugam


ഈയുഗം ന്യൂസ്
November  12, 2023   Sunday   04:04:18pm

news



whatsapp

ദോഹ: റിയാദിൽ നടന്ന അസാധാരണ അറബ്-ഇസ്‌ലാമിക് ഉച്ചകോടിയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി നടത്തിയ പ്രസംഗം അന്താരാഷ്ട്ര ശ്രദ്ധ നേടി.

മറ്റ് അറബ് നേതാക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഫലസ്തീനികളുടെ കൂട്ടക്കുരുതിയിൽ മൗനം പാലിക്കുന്ന അന്താരാഷ്ട്ര സമൂഹത്തിനെതിരെ ഖത്തർ അമീർ ശക്തമായി ആഞ്ഞടിച്ചു.

“കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും കൂട്ടക്കൊല ചെയ്യുന്നതും മനുഷ്യരുടെ കഷ്ടപ്പാടുകളും കാണുമ്പോൾ ഞങ്ങളുടെ ഹൃദയം വേദനയാൽ തകരുന്നു. അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനെ അന്താരാഷ്ട്ര നിയമത്തിന് അതീതമായി കണക്കാക്കുന്നത് എത്രകാലം തുടരും എന്ന് ഞങ്ങൾ ആശ്ചര്യപ്പെടുന്നു. ഫലസ്തീൻ ജനതയ്‌ക്കെതിരായ ക്രൂരവും ഒരിക്കലും അവസാനിക്കാത്തതുമായ യുദ്ധത്തിൽ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിക്കുന്നത് എത്രത്തോളം ക്ഷമിക്കപ്പെടും? ” ഖത്തർ അമീർ പറഞ്ഞു.

ഇതുവരെ, ഇസ്രായേൽ കുറഞ്ഞത് 11,078 ഫലസ്തീനികളെ കൊന്നൊടുക്കിയിട്ടുണ്ട്. മരണപ്പെട്ടവരിൽ 4,506 കുട്ടികളാണ്. ഗാസയിലെ നിരന്തരമായ ബോംബാക്രമണത്തിൽ ഒരു മാസത്തിലേറെയായി ആശുപത്രികൾ, ഷെൽട്ടറുകൾ, പാർപ്പിട കെട്ടിടങ്ങൾ എന്നിവ ഇസ്രായേൽ ലക്ഷ്യമിടുന്നു.

ഇസ്രയേലിന്റെ സഖ്യരാജ്യങ്ങളുടെ നേതാക്കൾ അപലപിച്ചിട്ടില്ലാത്ത ഇസ്രായേൽ നേതാക്കളുടെ നഗ്നമായ വംശീയ പ്രസ്താവനകൾക്കെതിരെയും അമീർ ആഞ്ഞടിച്ചു. വാക്കുകളല്ല, ഇസ്രായേലിനെതിരെ ശക്തമായ നടപടിയാണ് വേണ്ടത്, അമീർ പറഞ്ഞു.

ഉച്ചകോടിയിൽ ഇസ്രായേലിനെതിരെ ശക്തമായ നടപടിയെ ഖത്തർ പിന്തുണച്ചപ്പോൾ മേഖലയിലെ മറ്റു ചില രാജ്യങ്ങൾ ഇസ്രായേലിനോട് മൃദു സമീപനമാണ് സ്വീകരിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഉച്ചകോടിയിലെ അമീറിന്റെ ശക്തമായ പ്രസംഗം അന്താരാഷ്ട്ര, അറബ് സമൂഹത്തിന്റെ പ്രശംസ നേടിയിട്ടുണ്ട്.

Comments


Page 1 of 0