// // // */
ഈയുഗം ന്യൂസ്
April 03, 2023 Monday 12:05:50am
ദോഹ:അവധിക്കാലത്തെ വിമാനയാത്രാക്കൂലിയിലെ വൻ വർദ്ധന പ്രവാസികൾക്ക് താങ്ങാനാവാത്ത ബാധ്യതയായി മാറുന്നതായി ഖത്തർ സംസ്കൃതി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഒരു നിയന്ത്രണവും ഇല്ലാതെ ഉയരുന്ന വിമാന ടിക്കറ്റ് നിരക്ക് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരായ ഗൾഫ് പ്രവാസികളെയാണ്.
ഇന്ത്യയിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് അവധിക്കാലത്ത് ഈടാക്കുന്ന ടിക്കറ്റ് നിരക്ക് സാധാരണ നിരക്കിന്റെ നിരവധി ഇരട്ടിയായാണ് ഈ വർഷം കൂടിയത്. ഇതിൽ തന്നെ ഏറ്റവും വലിയ വർദ്ധനവ് ഖത്തറിലേക്കാണ്.
രണ്ടും മൂന്നും വർഷത്തിലൊരിക്കൽ, വിശേഷ ദിവസങ്ങൾ കുടുംബത്തിനൊപ്പം പങ്കിടാൻ നാട്ടിൽ പോകുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടേയും, കുട്ടികൾ ഉൾപ്പടെ കുടുംബമായി താമസിക്കുന്നവരുടെയും അവധിക്കാല യാത്രാബജറ്റിനെ തകിടം മറിക്കുന്നതാണ് ഈ നിരക്ക് വർദ്ധന. പെരുന്നാൾ വിഷു ഈസ്റ്റർ തുടങ്ങി നിരവധി വിശേഷാവസരങ്ങളിൽ കുടുംബത്തോടൊപ്പം ചേരാൻ നാട്ടിലേക്ക് പോകാൻ തയ്യാറെടുത്ത പലരുടേയും അവധി തന്നെ മാറ്റിവെക്കേണ്ട അവസ്ഥയാണ് സംജാതമായിട്ടുള്ളത്. കൂടാതെ നാട്ടിലെ സ്കൂൾ അവധിക്കാലത്ത് വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രവാസികളുടെ കുടുംബങ്ങൾക്കും, നാട്ടിൽ നിന്നും വന്ന് അവധി കഴിഞ്ഞ് തിരികെ പോകുന്നവർക്കും ഈ നിരക്ക് വർദ്ധനവ് ഉണ്ടാക്കുന്നത് വലിയ ബാധ്യതയാണ്.
ഈ സാഹചര്യത്തിൽ, വിമാന കമ്പനികളുടെ ഈ പകൽകൊള്ള അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ടിക്കറ്റ് നിരക്ക് വർദ്ധനവിനെ നേരിടാൻ കഴിയുന്ന വിധം ചാർട്ടേർഡ് വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകണം എന്ന കേരള മുഖ്യമന്ത്രി മുന്നോട്ടുവച്ച ആവശ്യം അടിയന്തരമായി പരിഗണിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം എന്നും സംസ്കൃതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.