// // // */
ഈയുഗം ന്യൂസ്
March 26, 2023 Sunday 04:53:04pm
ദോഹ: ഖത്തറിൽ തടവിലാക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നേവൽ ഓഫീസർമാർക്കെതിരെ വെവ്വേറെ കേസുകൾ ചാർജ് ചെയ്യാൻ ഖത്തർ ആലോചിക്കുന്നതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സും മറ്റു ഇന്ത്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന എട്ട് മുൻ നേവൽ ഓഫീസർമാർ ഓഗസ്റ്റ് 30 മുതൽ എട്ട് മാസമായി തടവിലാണ്. അവരുടെ ജാമ്യാപേക്ഷ എട്ട് പ്രാവശ്യം നിരസിച്ചതായി റിപ്പോർട്ട് പറയുന്നു.
മാർച്ച് 15 നാണ് അവസാനമായി ജാമ്യാപേക്ഷ നിരസിച്ചത്. അവരുടെ പേരിലുള്ള ചാർജ് ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.
മുൻ നേവൽ ഓഫീസർമാരുടെ മോചനത്തിനായി ഇന്ത്യൻ ഗവെർന്മെന്റും ഖത്തറിലെ ഇന്ത്യൻ എംബസിയും നിരന്തരമായി ശ്രമിക്കുകയാണ്.
പക്ഷേ ഈ ശ്രമങ്ങൾക്ക് തിരിച്ചടി നൽകുന്നതാണ് വെവ്വേറെ കേസുകൾ ചാർജ് ചെയ്യാനുള്ള തീരുമാനമെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് പറയുന്നു..
"മാർച്ച് 15 ന് ജാമ്യാപേക്ഷ നിരസിച്ചതിന് ശേഷം മാർച്ച് 19 ന് വീണ്ടും അപേക്ഷ ഫയൽ ചെയ്യാനുള്ള സമ്മതം ലഭിച്ചിരുന്നു. അതിനിടയിലാണ് തടവിലാക്കപ്പെട്ടവർക്കെതിരെ ഖത്തർ നിയമമനുസരിച്ചു വെവ്വേറെ കേസുകൾ ഫയൽ ചെയ്യുമെന്ന വിവരം ലഭിച്ചത്," ബന്ധപ്പെട്ട വൃത്തങ്ങൾ ഇന്ത്യൻ ഏക്സ്പ്രെസ്സിനോട് പറഞ്ഞു.
തടവിലാക്കപ്പെട്ടവരെ കാണാൻ ദോഹയിലുള്ള അവരുടെ കുടുംബങ്ങളെ അനുവദിക്കുന്നുണ്ടെന്നും നാട്ടിലുള്ളവർക്ക് ഫോണിൽ സംസാരിക്കാൻ അനുമതി ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു