// // // */
ഈയുഗം ന്യൂസ്
February 06, 2023 Monday 02:15:11pm
ദോഹ: തുർക്കിയിൽ ഇന്ന് രാവിലെ സംഭവിച്ച ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ട ഭൂകമ്പത്തിൽ അനുശോചനം രേഖപ്പെടുത്താൻ തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗനുമായി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ടെലിഫോൺ സംഭാഷണം നടത്തി.
തുർക്കിയിൽ കഴിഞ്ഞ നൂറ് വർഷത്തിൽ കണ്ട ഏറ്റവും ശക്തമായ ഭൂകമ്പത്തിൽ 1,300 പേർ മരണപ്പെട്ടതായാണ് അവസാനത്തെ കണക്ക്. നൂറുകണക്കിന് ആളുകൾ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും മരണസംഖ്യ ഇനിയും ഉയരുമെന്നും റിപോർട്ടുകൾ പറയുന്നു.
മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായും അവരുടെ കുടുംബങ്ങൾക്കും പരിക്കുപറ്റിയവർക്കും ദൈവം ക്ഷമയും സമാധാനവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായി അമീർ പറഞ്ഞു.
ഈ ദുരന്തത്തിൽ നിന്ന് കരകയറാൻ ഖത്തർ എല്ലാ സഹായവും നൽകുമെന്നും അമീർ പറഞ്ഞു.
റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പുലർച്ചെ നാല് മണിക്ക് സിറിയൻ അതിർത്തിക്കടുത്തുള്ള ഗാസിയൻടെപ് നഗരത്തിലാണ് സംഭവിച്ചത്.
ലെബനൻ, സൈപ്രസ്, ഈജിപ്ത്, ഇറാഖ് എന്നീ രാജ്യങ്ങളിലെല്ലാം തുടർചലനങ്ങൾ അനുഭവപ്പെട്ടു.