// // // */
ഈയുഗം ന്യൂസ്
November 29, 2022 Tuesday 04:27:11pm
ദോഹ: ഖത്തറികൾ ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് ടെലിവിഷൻ ഷോയിൽ മോശം പരാമർശം നടത്തി പരിഹസിച്ച ജർമൻ ഫുട്ബാൾ താരം സാൻഡ്രോ വാഗ്‌നർ പരസ്യമായി മാപ്പുപറഞ്ഞു.
ജർമനിയും സ്പൈനും തമ്മിലുള്ള മത്സരത്തിനിടയിൽ കമന്ററി പറയുമ്പോഴാണ് സ്റ്റേഡിയത്തിലുള്ള ഖത്തറികൾ ധരിച്ച വസ്ത്രത്തെക്കുറിച് വാഗ്‌നർ മോശം പരാമർശം നടത്തിയത്.
"മത്സരം നടന്ന അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിന്റെ ഒരു ഭാഗം നിറയെ ജർമൻ ആരാധകരാണെന്നാണ് ഞാൻ കരുതിയത്. പിന്നീട് സൂക്ഷിച്ചുനോക്കിയപ്പോഴാണ് മനസ്സിലായത് അത് ബാത്‌റൂമിൽ ഉപയോഗിക്കുന്ന ഖത്തറി വെള്ള വസ്ത്രമാണെന്ന്," വാഗ്‌നർ പറഞ്ഞു.
ഖത്തറികൾ ധരിച്ച കന്തൂറയാണ് അദ്ദേഹം ഹോട്ടലുകളിൽ ബാത്‌റൂമിൽ ഉപയോഗിക്കുന്ന വെള്ള വസ്ത്രവുമായി താരതമ്യം ചെയ്തത്. പരാമർശം വിവാദമായതോടെ വാഗ്‌നർ മാപ്പുപറഞ്ഞു.
""മോശമായ പരാമർശമാണ് ഞാൻ നടത്തിയത്. ആർക്കെങ്കിലും വേദനിച്ചെങ്കിൽ മാപ്പുചോദിക്കുന്നു. അതായിരുന്നില്ല എൻ്റെ ഉദ്ദേശം," വാഗ്‌നർ പറഞ്ഞു.
വംശീയമായ പരാമർശങ്ങളാണ് പാശ്ചാത്യൻ മാധ്യമപ്രവർത്തകർ ഖത്തറിനെതിരെ നടത്തുന്നത്.
അതേസമയം ബി.ബി.സി ചാനൽ ഖത്തറിനെതിരെ പ്രത്യേക അജണ്ടയോടെ പ്രവർത്തിക്കുകയാണെന്നും ചാനലിന്റെ വംശീയ മുഖമാണ് ദോഹയിൽ നിന്നുള്ള റിപ്പോർട്ടുകളിൽ വെളിപ്പെടുന്നതെന്നും ഖത്തർ കുറ്റപ്പെടുത്തി.
ലോക കപ്പ് ഉദ്ഘാടന ചടങ്ങുകൾ ബി.ബി.സി ബഹിഷ്‌ക്കരിച്ചിരുന്നു. അതിനുപകരം ഖത്തറിന്റെ ‘മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച’ നീണ്ട പ്രഭാഷണമാണ് അവതാരകൻ ആ സമയം പ്രേക്ഷകർക്ക് നൽകിയത്. ഇതിനെതിരെ ബ്രിട്ടീഷ് പൗരന്മാരിൽനിന്ന് തന്നെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.