// // // */
ഈയുഗം ന്യൂസ്
September 18, 2022 Sunday 12:36:43am
ദോഹ: വേൾഡ് കപ്പ് കാണാൻ സൗദി പൗരൻ ജിദ്ദയിൽ നിന്ന് ദോഹയിലേക്ക് കാൽനടയായി യാത്ര പുറപ്പെട്ടു.
സൗദി ട്രാവലർ അബ്ദുള്ള അൽ സലാമിയാണ് രണ്ട് മാസം നീണ്ടുനിൽക്കുന്ന കാൽനട യാത്രക്ക് ജിദ്ദയിൽ നിന്നും ഏതാനും ദിവസങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ചത്.
ഏകദേശം 1,600 കിലോമീറ്റർ നടന്നാണ് താൻ ദോഹയിൽ എത്തുകയെന്ന് അൽ സലാമി ട്വിറ്ററിൽ കുറിച്ചു. "ദൈവത്തിന്റെ നാമത്തിൽ -- സാഹസിക യാത്ര ഞാൻ തുടങ്ങുന്നു. ജിദ്ദയിലെ സമുദ്രത്തിൽ നിന്നും ദോഹയിലേക്ക്," അദ്ദേഹം എഴുതി.
നിരവധി വിഡിയോകളും അദ്ദേഹം പോസ്റ്റ് ചെയ്തു. "ഈ ബോട്ടിലിൽ ചുവന്ന സമുദ്രത്തിൽ നിന്നുള്ള വെള്ളം നിറച്ച് അറേബ്യൻ ഗൾഫ് സമുദ്രത്തിലേക്കുള്ള യാത്രയിൽ ഞാൻ കൂടെകൊണ്ടുപോകും," അൽ സലാമി പറഞ്ഞു.
മറ്റൊരു വിഡിയോയിൽ ഇങ്ങിനെ പറഞ്ഞു: "വ്യത്യസ്തവും വിചിത്രവുമായ ഒരു സാഹസികതയായിരിക്കും ഈ നടത്തം. ഓസ്ട്രേലിയ, മെക്സിക്കോ തുടങ്ങിയ മറ്റു നിരവധി രാജ്യങ്ങളിൽ ഉണ്ടായ എൻ്റെ അനുഭവങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തം. കാരണം എൻ്റെ രാജ്യത്തിലൂടെയും നാട്ടുകാരുടെ ഇടയിലൂടെയുമാണ് ഞാൻ നടക്കുന്നത്. നിരവധി ഗോത്രങ്ങളെ കാണും."
"ഈ യാത്രയുടെ ഏറ്റവും ഭംഗിയുള്ള ദിവസം. ഞാൻ ഇന്ന് വിശുദ്ധ മക്കയിലാണ്," നാലാമത്തെ ദിവസം അദ്ദേഹം എഴുതി.
സൗദിയുടെയും ഖത്തറിന്റെയും ചെറിയ പതാകകൾ വഹിച്ചാണ് സലാമിയുടെ യാത്ര. രാത്രിയിൽ ഉറങ്ങാൻ ചെറിയ ടെന്റും അൽ സലാമി തൻ്റെ ബാഗിൽ കരുതിയിട്ടുണ്ട്.
യാത്രയുടെ രംഗങ്ങൾ ദിവസവും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.
നവംബർ 22 ന് ഉച്ചക്ക് ഒരു മണിക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് അര്ജന്റീനയും സൗദിയും തമ്മിലുള്ള മത്സരം.
. .