// // // */
ഈയുഗം ന്യൂസ്
May 29, 2022 Sunday 11:25:58pm
ദോഹ: 2022 ലെ ഇന്റർഫെയ്ത്ത് ഡയലോഗിനുള്ള ദോഹ ഇന്റർനാഷണൽ അവാർഡ് നേടിയ പ്രശസ്ത ഇറ്റാലിയൻ മുസ്ലീം തത്ത്വചിന്തകയും എഴുത്തുകാരിയും വിവർത്തകയുമായ ഡോ. സബ്രീന ലെയ്ക്ക് വിമൻ ഇന്ത്യ ഖത്തർ സ്വീകരണം നൽകി അനുമോദിച്ചു.
മത-മതേതര സമൂഹങ്ങൾ തമ്മിലുള്ള ആശയസംവാദവും സാമൂഹിക ഇടപെടലും സാധ്യമാക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന റോമിലെ തവാസുൽ യൂറോപ്പിന്റെ ഡയറക്ടറാണ് ഡോ. സബ്രീന ലെയ്.
എഴുത്തുകാരിയും പണ്ഡിതയുമായ അവർ 50-ലധികം ഇസ്ലാമിക് ക്ലാസിക്കുകളും മറ്റ് കൃതികളും ഇറ്റാലിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി, തകഴിയുടെ ചെമ്മീൻ, ശ്രീനാരായണഗുരുവിന്റെ 'ആത്മോപദേശ ശതകം' തുടങ്ങി ഒട്ടേറെ മലയാള കൃതികളുടെ ഇറ്റാലിയൻ പരിഭാഷയും ഡോ. സബ്രീനയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇറ്റാലിയൻ ഭാഷയിൽ ഇസ്ലാമിനെക്കുറിച്ച് അര ഡസൻ പുസ്തകങ്ങളും അവർ എഴുതിയിട്ടുണ്ട്. എല്ലാ പുസ്തകങ്ങളും ഇറ്റലിയിലെ നാഷണൽ ലൈബ്രറിയിൽ ലഭ്യമാണ്.
അവർ തയ്യാറാക്കിയ മുഹമ്മദ് നബി (സ) യുടെ ജീവചരിത്രം ഇറ്റാലിയൻ ഭാഷയിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന പ്രവാചകന്റെ ആധുനിക ജീവ ചരിത്രങ്ങളിലൊന്നാണ്.
കണ്ണൂർ സ്വദേശി പ്രൊഫ. അബ്ദുൾ ലത്തീഫ് ചാലിക്കണ്ടിയുമായുള്ള വിവാഹത്തോടെയാണ് ഡോ. സബ്രീന ലെയ് ഇന്ത്യയെക്കുറിച്ചും അവിടത്തെ വൈജ്ഞാനിക സാഹിത്യത്തെക്കുറിച്ചും കൂടുതലറിയുന്നത്.
2017 ൽ 'നവലോകം- സ്ത്രീ- ഇസ്ലാം 'എന്ന തലക്കെട്ടിൽ വിമൻ ഇന്ത്യ ഖത്തർ സംഘടിപ്പിച്ച വനിതാ സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്നു ഡോ. സബ്രീന. അത് മൂലം ഖത്തറിലെ മലയാളികൾക്ക് സുപരിചിതയാണ്.
ദോഹ ഇന്റെർഫിയത്തിന്റെ അംഗീകാരം ഖത്തറിന്റെ വിദേശകാര്യ മന്ത്രിയിൽ നിന്നും സ്വീകരിക്കാൻ കഴിഞ്ഞതിൽ കൃതജ്ഞത അറിയിച്ചു കൊണ്ട് സബ്രീന സംസാരിച്ചു. ഖത്തറിന്റെ ആതിഥേയത്വത്തിൽ ഏറെ സന്തോഷവതിയാണെന്നും തന്നെ പോലെയുള്ള എഴുത്തുകാർക്ക് ഏറെ പ്രചോദനം നൽകുന്നതാണ് ഇത്തരം അവാർഡുകൾ എന്നും സബ്രീന കൂട്ടിക്കിച്ചേർത്തു.
ഷെറാട്ടൺ ഹോട്ടലിൽ നടന്ന സ്വീകരണ ചടങ്ങിൽ വിമൻ ഇന്ത്യ ഖത്തർ പ്രതിനിധികൾ ത്വയ്യിബ അർഷദ് (വൈസ് പ്രസിഡന്റ്), സറീന ബഷീർ (ജനറൽ സെക്രട്ടറി), റൈഹാന അസ്ഗർ (ഫൈനാൻസ് സെക്രട്ടറി), ഷജ്ന എം എ (വൈസ് പ്രസിഡന്റ്), നിഷ മുസ്ല്ലിഹുദ്ദീൻ തുടങ്ങിയർ പങ്കെടുത്തു.