// // // */
ഈയുഗം ന്യൂസ്
May 24, 2022 Tuesday 01:10:11pm
ദോഹ: ഒരു അറബ് രാജ്യം ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഇപ്പോഴും പലർക്കും അംഗീകരിക്കാൻ സാധിക്കുന്നില്ലെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി.
ഡാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറം അഭിസംബോധനം ചെയ്യുമ്പോഴാണ് പാശ്ചാത്യൻ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെതിരെ അമീർ ആഞ്ഞടിച്ചത്.
ഖത്തറിനെതിരെ നിരന്തരം നടക്കുന്ന ആക്രമണങ്ങൾ ഈ ഇരട്ടത്താപ്പിൻ്റെ ഭാഗമാണെന്നും യാഥാർഥ്യവുമായി ബന്ധമില്ലെന്നും അമീർ സൂചിപ്പിച്ചു.
ലോകത്തിലെ വിവിധ ഭാഗങ്ങളിലെ വിവിധ രാജ്യങ്ങളിൽ മെഗാ സ്പോർട്സ് ഇവെന്റുകൾ ഇതിനുമുമ്പ് നടന്നപ്പോൾ കണ്ടിട്ടില്ലാത്തവിധം ഭീകരമായ ആക്രമണങ്ങളാണ് ചില ആളുകൾ ആഴിച്ചുവിടുന്നതെന്നും അവരിൽ പലരും സ്വാധീനമുള്ളവരാണ് എന്നും അമീർ തുറന്നടിച്ചു.
"ദശകങ്ങളായി മിഡിൽ ഈസ്റ്റ് മേഖല വിവേചനം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളെപ്പറ്റി അറിയാത്തത് കൊണ്ടോ ചിലപ്പോൾ ഞങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കാത്തത് കൊണ്ടോ ആണ് ഈ വിവേചനം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്," ലോക നേതാക്കളെ അഭിസംബോധനം ചെയ്തു കൊണ്ട് അമീർ പറഞ്ഞു.
ലോക കപ്പ് ബഹിഷ്കരിക്കണമെന്ന് വരെ പല യൂറോപ്പിയൻ രാജ്യങ്ങളിലും കാമ്പയ്ൻ നടന്നിരുന്നു.
"ഞങ്ങൾ എപ്പോഴും കാര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു. ഞങ്ങൾ നടത്തിയ പുരോഗതിയിലും വികസനത്തിലും പരിഷ്‌ക്കാരങ്ങളിലും ഞങ്ങൾക്ക് അഭിമാനമുണ്ട്. ലോക കപ്പ് ഞങ്ങൾക്ക് നൽകുന്ന പ്രാധാന്യവും ഞങ്ങൾ മനസ്സിലാക്കുന്നു, അമീർ പറഞ്ഞു.
ടൂർണമെന്റ് തുടങ്ങാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ അഭൂതപൂർവമായ വിമർശനങ്ങളാണ് പശ്ചാത്യൻ മാധ്യമങ്ങൾ ഖത്തറിനെതിരെ ഉന്നയിക്കുന്നത്.