// // // */
ഈയുഗം ന്യൂസ്
January 20, 2022 Thursday 06:33:14pm
ദോഹ: വിദേശത്തു നിന്നും നാട്ടിലെത്തുന്നവർക്ക് ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ വേണമെന്ന ജനുവരി 7 ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിബന്ധനക്കെതിരെ പ്രവാസി ലീഗൽ സെൽ ഹൈക്കോടതിയിൽ ഹർജി നൽകി.
ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമാണ് പ്രവാസി ലീഗൽ സെല്ലിനായി ഹർജി സമർപ്പിച്ചിരിക്കുന്നത്. ഈ വിഷയമുന്നയിച്ച് പ്രവാസി ലീഗൽ സെൽ കേന്ദ്ര സർക്കാരിനും കേരള മുഖ്യമന്ത്രിയ്ക്കും നിവേദനം നൽകിയിട്ടും അനുകൂലമായ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഡൽഹി ഹൈകോടതിയിൽ ഹർജി സമർപ്പിച്ചത്.
പുതിയ നിബന്ധനയനുസരിച്ച് ചുരുങ്ങിയ ദിവസത്തേക്ക് അവധിക്കെത്തുന്നവരാണ് വലിയ പ്രതിസന്ധി യിലായിരിക്കുന്നത്.ക്വാറന്‍റീൻ കഴിഞ്ഞാൽ ഉടൻ തന്നെ തിരികെയെത്തേണ്ട അവസ്ഥയാണ് ഉള്ളത്. കുടുംബത്തിലുള്ളവരുടെ മരണം, ചികിത്സ പോലുള്ള അടിയന്തര ആവശ്യങ്ങൾക്കായി വിദേശത്ത് നിന്ന് വരുന്നവർക്ക് ഏർപെടുത്തിയിരുന്ന എയർസുവിധയിലെ സൗകര്യവും ഇപ്പോൾ ലഭ്യമല്ലാത്തതിനാൽ ജോലി നഷ്ടപ്പെടാനുള്ള സാധ്യത പരിഗണിച്ച് പലരും നാട്ടിലേക്കുള്ള യാത്രകൾ ഇപ്പോൾ ഒഴിവാക്കിയിരിക്കുകയാണ്.
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ( 14 & 21 ) തുല്യതയുടേയും, ജീവിക്കാനുള്ള അവകാശത്തിന്റേയും ലംഘനമാണ് പുതിയ നിബന്ധനകളെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ചു ഹൈകോടതിയുടെ ഇടപെടൽ വേഗത്തിൽ പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഖത്തർ കൺട്രി ഹെഡ് അബ്ദുൽ റഊഫ് കൊണ്ടോട്ടി പത്രക്കുറിപ്പിൽ അറിയിച്ചു.