// // // */
ഈയുഗം ന്യൂസ്
November 09, 2021 Tuesday 02:11:29pm
ദോഹ: കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ ഹജ്ജ് യാത്രക്കാർ ഉള്ള മലബാർ ഏരിയയിലെ കാലിക്കറ്റ് എയർപോർട്ടിനെ മറികടന്ന് ഹജ്ജ് എംബാർക്കേഷൻ പോയിൻറ് കൊച്ചി എയർപോർട്ടിലേക്ക് മാറ്റിയ കേന്ദ്ര നടപടി ഹജ്ജ് യാത്രക്കാർക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നതായി ഗപാഖ് അഭിപ്രായപ്പെട്ടു.
മാത്രമല്ല ഈ നടപടി കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിന് വിഘാതം സൃഷ്ടിക്കുന്നതാണെന്നും ഗപാഖ് വിലയിരുത്തി.
വിമാനത്താവളത്തിലുണ്ടായ അപകടത്തെത്തുടർന്ന് നിർത്തലാക്കിയ വലിയ വിമാന സർവ്വീസ് അപകട റിപ്പോർട്ട് നിലവിൽ വന്നിട്ടും പുനരാരംഭിക്കാതിരിക്കുന്നതും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. അപകട റിപ്പോർട്ടിൽ ഒരിടത്തും ടേബിൾ ടോപ്പ് റൺവെയാണ് അപകടകാരണമെന്ന് പറഞ്ഞിട്ടില്ലെന്നതും പ്രസ്താവ്യമാണ്, ഗപാഖ് പ്രസ്താവനയിൽ പറഞ്ഞു.
"ഹജ്ജ് യാത്രക്കാർക്കുവേണ്ടിയുള്ള എല്ലാ സൗകര്യത്തോടെയുമുള്ള ഹജജ് ഹൗസും നിലവിൽ ഉണ്ട്.
ഈ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിതല സംഘം കേന്ദ്ര ന്യൂനപക്ഷ കാര്യവകുപ്പ് മന്ത്രിയെ കണ്ട് ചർച്ച നടത്താനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.
ഹജജ് എംബാർക്കേഷൻ പോയിന്റുകളുടെ എണ്ണം കുറയ്ക്കുന്ന വേളയിലും മഹാരാഷ്ടയിലെ നാസിക്ക് ഏരിയയിൽ നിന്ന് ഹജജ് നിർവ്വഹിക്കാൻ പോവുന്നവർക്കായി പുതുതായി ഒസാർ എയർപോർട്ട് ഹജജ് എംബാർക്കേഷൻ പോയിൻറായി കേന്ദ്ര സർക്കാർ അംഗീകരിക്കുന്നതും ശ്രദ്ധയിൽ പെട്ടു," ഗപാഖ് പ്രസ്താവനയിൽ പറഞ്ഞു.
പന്ത്രണ്ടായിരം മുതൽ പതിനയ്യായിരം യാത്രക്കാരാണ് ഈ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇതിന്റെ എത്രയോ ഇരട്ടി വരുന്ന മലബാർ ഏരിയയിൽ നിന്നുള്ള ഹാജിമാർക്ക് ഇപ്പോഴുള്ള സംവിധാനവും ഇല്ലാതാവുന്ന അവസ്ഥയാണ്.
ഈ വിഷയത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, ഹജജ് കാര്യമന്ത്രി വി. അബ്ദുറഹിമാൻ, പാർലെമെന്റ് അംഗങ്ങൾ തുടങ്ങിയവരോട് അഭ്യർത്ഥിച്ച് ഗപാഖ് കത്തയച്ചു.
പ്രസിഡൻറ് കെ.കെ. ഉസ്മാൻ, ജന.സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി, മുസ്തഫ എലത്തൂർ, അൻവർ സാദത്ത്, ശാനവാസ്, മശ്ഹൂദ് തിരുത്തിയാട്, അമീൻ കൊടിയത്തൂർ, കോയ കൊണ്ടോട്ടി, ശാഫി മൂഴിക്കൽ, ഗഫൂർ കോഴിക്കോട് തുടങ്ങിയവർ സംസാരിച്ചു