// // // */
ഈയുഗം ന്യൂസ്
October 25, 2021 Monday 06:31:39pm
ദോഹ: 2022-ലെ ഖത്തര്‍ ലോകകപ്പിന് മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പിച്ച് സൈഡ് എമര്‍ജന്‍സി കോഴ്‌സ് പരമ്പരയിലെ ആദ്യ ക്ലാസ് നടത്തി. ഫിഫയുടെ നേതൃത്വത്തിലാണ് പരിശീലനം.
രണ്ട് ദിവസത്തെ 'എമര്‍ജന്‍സി മെഡിസിന്‍-അഡ്വാന്‍സ്ഡ് ലെവല്‍' കോഴ്‌സ് ലോകകപ്പ് വേദി കൂടിയായ അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ വച്ചാണ് നടന്നത്.
ഖത്തറിലെ 16 സീനിയര്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ പങ്കെടുത്തു. ടൂര്‍ണമെന്റിലും ഭാവിയിലെ എല്ലാ ഫിഫ ടൂര്‍ണമെന്റുകളിലും ഒരു സ്റ്റാന്‍ഡേര്‍ഡ് സമീപനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കോഴ്സ്.
എല്ലാ മെഡിക്കല്‍ ജീവനക്കാര്‍ക്കും ലോകോത്തര പരിശീലനം നല്‍കി കളിക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഫിഫ ഈ പരിശീലനം നല്‍കുന്നത്. എല്ലാ പിച്ച് സൈഡ് മെഡിക്കല്‍ സ്റ്റാഫിനും അവര്‍ക്കാവശ്യമായ വിവരങ്ങളും മൈതാനത്തുള്ള ആരോഗ്യ അടിയന്തരാവസ്ഥയില്‍ എങ്ങനെ പരസ്പരം കൈകോര്‍ത്ത് പ്രവര്‍ത്തിക്കാമെന്നും പഠിപ്പിക്കുന്നതാണ് കോഴ്‌സ്.
എല്ലാ തയ്യാറെടുപ്പുകളും നടത്തകയും കൂടുതല്‍ മെച്ചപ്പെട്ട പരിശോധനകള്‍ പൂര്‍ത്തിയാക്കിയാലും മൈതാനത്ത് ചിലപ്പോള്‍ അടിയന്തിര സാഹചര്യങ്ങളുണ്ടായേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ കളിക്കാര്‍ക്ക് ഉയര്‍ന്ന ചികിത്സയും ആരോഗ്യ സുരക്ഷയും നല്‍കൽ സംഘാടകരായ ഫിഫയുടെ ഉത്തരവാദിത്വമാണ്.
മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെയും കൃത്യമായ പരിശീലനത്തിലൂടെയുമാണ് ഇത് സാധ്യമാവുകയെന്ന് ഫിഫ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ആന്‍ഡ്രൂ മാസേയ് പറഞ്ഞു. ഫിഫ ടൂര്‍ണമെന്റുകളില്‍ അത്യാഹിത ഘട്ടത്തില്‍ പിച്ച് മാനേജ്‌മെന്റിന് തടസമില്ലാത്ത സമീപനം ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതുപോലുള്ള പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.
അഡ്വാന്‍സ്ഡ്, ഫൗണ്ടേഷന്‍, റിഫ്രഷര്‍ എന്നീ മൂന്ന് തലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഫിഫ നല്‍കുന്ന ഈ പ്രത്യേക കോഴ്‌സ്. ലോകകപ്പിന് മുന്നോടിയായി 2022 ജൂണില്‍ ദോഹയില്‍ വച്ച് 32 രാജ്യങ്ങളിലെ ടീം ഡോക്ടര്‍മാര്‍ക്കും ഈ കോഴ്‌സ് പ്രകാരമുള്ള പരിശീലനം നല്‍കുമെന്നും ഫിഫ അറിയിച്ചു.