// // // */
ഈയുഗം ന്യൂസ്
October 13, 2021 Wednesday 04:19:23pm
ദോഹ: ഖത്തറിലെ മാർക്കറ്റുകളിൽ തക്കാളിയ്ക്ക് തീ വില. ഇറക്കുമതി കുറഞ്ഞതാണ് തക്കാളിയുടെ വില ഉയരാൻ കാരണം. സൂപ്പർ മാർക്കറ്റിലും പച്ചക്കറി കടകളിലും കിലോയ്ക്ക് ഏകദേശം എട്ടു റിയാൽ വരെയാണ് തക്കാളിയുടെ വില.
ചിലയിടങ്ങിൽ വിൽപ്പന ഒരാൾക്ക് ഒരു കിലോ മാത്രമായി പരമിതിപ്പെടുത്തിയിട്ടുണ്ട്. 'മുമ്പ് നാല്-അഞ്ച് റിയാലിന് വിറ്റ തക്കാളിയാണ് ഇപ്പോൾ ഏഴര റിയാലിന് വിൽക്കുന്നത്.
മാർക്കറ്റിലെ ക്ഷാമമാണ് വില വർധനയ്ക്ക് കാരണം. കടയിലേക്ക് ആവശ്യത്തിന് തക്കാളി എപ്പോൾ ലഭിക്കുമെന്ന് അറിയില്ല," ദോഹയിലെ സൂപ്പർമാർക്കറ്റ് ഉടമ പറയുന്നു.
വിവിധ രാജ്യങ്ങളിലെ ഉൽപാദനത്തിൽ വന്ന ഇടിവാണ് വിതരണം കുറച്ചതെന്ന് വ്യാപാരികൾ പറയുന്നു പറയുന്നു. ഇത് പ്രാദേശിക വിപണിയിൽ വില വർധിക്കാൻ കാരണമായി.
ഇന്ത്യ, ഇറാൻ, ജോർദാൻ, ലെബനൻ, മൊറോക്കോ, ടുണീഷ്യ എന്നിവിടങ്ങളിൽ നിന്നാണ് ഖത്തർ പ്രധാനമായും തക്കാളി ഇറക്കുമതി ചെയ്യുന്നത്.
എന്നിരുന്നാലും ഖത്തറിൽ പ്രാദേശിക കാർഷിക സീസൺ ആരംഭിക്കുന്നതിനാൽ ഈ ക്ഷാമം താത്ക്കാലികമായിരിക്കുമെന്നും ചിലർ വിശ്വസിക്കുന്നു.
ഇന്ത്യയിൽ ഉയർന്ന ഇന്ധന വിലയും ചില സംസ്ഥാനങ്ങളിലെ വിളനാശവും കാരണം രാജ്യത്ത് തക്കാളി, ഉള്ളി എന്നിവയുടെ വില വർധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
കനത്ത മഴയും ഉയർന്ന ഇന്ധന നിരക്കും കാരണം കർണാടകയിലും മഹാരാഷ്ട്രയിലും വിളനാശം സംഭവിച്ചതിനാൽ ന്യൂഡൽഹിയിലെ മൊത്ത, ചില്ലറ വിപണികളിൽ പച്ചക്കറികളുടെ വില വർധിച്ചിതായി പി.ടി.ഐ. (പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ) റിപ്പോർട്ട് ചെയ്യുന്നു.
മുമ്പ് 10-15 വരെ വിലയുണ്ടായിരുന്ന തക്കാളിക്ക് 50-70 വരെയാണ് ഇന്ത്യയിലെ വില. വരും ദിവസങ്ങളിലും വില വർധിച്ച് നൂറിലേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക വ്യാപാരികൾ പറയുന്നത്.