// // // */
ഈയുഗം ന്യൂസ്
August 25, 2021 Wednesday 03:24:27pm
ദോഹ: ചാലിയാർ പുഴയുടെ ഇരു തീരപ്രദേശങ്ങളിലുമായി ഇക്കോ ടൂറിസം പദ്ധതിയുടെ സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യാൻ ചാലിയാർ ദോഹ ഭാരവാഹികൾ കേരള പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച്ച നടത്തി.
ചാലിയാർ ദോഹ ഭാരവാഹികളായ അബ്ദുൽ ലത്തീഫ് ഫറോക്ക് പ്രസിഡണ്ട്), സമീൽ ചാലിയം (ജനറൽ സെക്രട്ടറി), വി.സി. മശ്ഹൂദ് (ചീഫ് അഡ്വൈസർ) എന്നിവരാണ് മന്ത്രിയുമായി ചർച്ച നടത്തിയത്.
ചാലിയാർ പുഴയുടെ ഇരു തീരങ്ങളിലുമായി പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള ഇക്കോ ടൂറിസം പദ്ധതിക്ക് ചാലിയാർ ദോഹ തയ്യാറാക്കിയ ആശയങ്ങൾ മന്ത്രിയുടെ മുൻപാകെ സമർപ്പിച്ചു.
ചാലിയാർ ദോഹയുടെ കീഴിലുള്ള ഇരുപത്തിനാല് പഞ്ചായത്തുകളിൽ നിന്നും സമാഹരിച്ച ആശയങ്ങൾ മൂന്ന് മേഘലകളായി തിരിച്ചാണ് അവതരിപ്പിച്ചത്.
പോത്തുകല്ല് മുതൽ മമ്പാട് റെഗുലേറ്റർ കം ബ്രിഡ്ജ് വരെ ഒരു മേഘലയും, മമ്പാട് റെഗുലേറ്റർ കം ബ്രിഡ്ജ് മുതൽ ഊർക്കടവ് കവണക്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജ് വരെ രണ്ടാമത്തെ മേഘലയും ചാലിയം, ബേപ്പൂർ വരെ മൂന്നാമത്തെ മേഘലയുമായി വിവിധ തരത്തിലുള്ള ടൂറിസം പദ്ധതികളാണ് അവതരിപ്പിച്ചത്.
ചാലിയാർ പുഴയുടെ സ്വഭാവികത നില നിർത്തികൊണ്ട് ചാലിയാറിനെ ഒരു ടൂറിസ്റ്റ് ഹബ് ആക്കി മാറ്റുകയും ചാലിയാറിന്റെ സൗന്ദര്യം വർധിപ്പിക്കുകയും അതിലൂടെ സമീപവാസികളായ കുടുംബങ്ങൾക്ക് ജോലിയും ബിസിനസ് സാധ്യതകളുമാണ് മുന്നിൽ കാണുന്നത്. റോപ്പ് വേ, പാരാ ഗ്ലൈഡിങ്, ഫോറസ്റ്റ് ട്രെക്കിങ്, ബൊട്ടാണിക്കൽ ഗാർഡൻ, ജല ഗതാഗതം, സൈക്ലിങ് ആൻഡ് വാക്കിങ് ട്രാക്ക്, അമ്യൂസ്മെന്റ് പാർക്കുകൾ, പക്ഷി സങ്കേതങ്ങൾ, മീൻ വളർത്തൽ കേന്ദ്രങ്ങൾ, ഹൗസ് ബോട്ടുകൾ, കയാക്കിങ്, അന്താരാഷ്ട്ര വള്ളംകളി, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവ ചാലിയാർ ദോഹ മുന്നിൽ വെച്ച ആശയങ്ങളിൽ ഉൾപ്പെടുന്നു.
ചാലിയാറിന്റെ തീരങ്ങളിലുള്ള നിയമസഭാ അംഗങ്ങളുമായും പാർലിമെന്റ് അംഗങ്ങളുമായും മറ്റു ജനപ്രതിനിധികളുമായും കൂടിയാലോചിച്ച് ബ്രഹത്തായ ഒരു ചാലിയാർ ടൂറിസം പദ്ധതിക്ക് തന്നെ രൂപം നൽകുമെന്ന് മന്ത്രി ചർച്ചയിൽ പ്രസ്താവിച്ചു.
ചാലിയാർ ദോഹ പുറത്തിറക്കിയ പുഴയോരം സുവനീർ മന്ത്രിക്ക് സമ്മാനിച്ചു.