// // // */
ഈയുഗം ന്യൂസ്
June 20, 2021 Sunday 06:48:52pm
ദോഹ: കോവിഡ് ആശുപത്രിയായി പ്രവർത്തിച്ചിരുന്ന ഹസം മെബൈരീക് ജനറൽ ഹോസ്പിറ്റൽ സാധാരണ പ്രവർത്തനങ്ങൾ തുടങ്ങും.
കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ കുറവാണ് സാധാരണ പ്രവർത്തനങ്ങൾ പുന:സ്ഥാപിക്കാനുള്ള കാരണം.
സർജിക്കൽ സ്പെഷ്യലിറ്റി സെന്ററിനും അൽ വക്ര ഹോസ്പിറ്റലിനും ശേഷം അവസാന കോവിഡ് രോഗികളെയും ഡിസ്ചാർജ് ചെയ്യുന്ന മൂന്നാമത്തെ കോവിഡ് ആശുപത്രിയാണ് മെബൈരീക് ജനറൽ ഹോസ്പിറ്റൽ.
രാജ്യത്തെ ഏഴ് കോവിഡ് ആശുപത്രികളിൽ ഏറ്റവും ആദ്യത്തെ ആശുപത്രികളിൽ ഒന്നായിരുന്നു മെബൈരീക്.
പൊതുജനാരോഗ്യ മന്ത്രി ഡോ: ഹനാൻ മുഹമ്മദ് അൽ കുവാരി ഇന്ന് ആശുപത്രി സന്ദർശിച്ച് ഡോക്ടർമാർക്കും മറ്റു ആരോഗ്യ പ്രവർത്തകർക്കും നന്ദി അറിയിച്ചു.
10,344 കോവിഡ് രോഗികൾക്കാണ് ആശുപത്രിയിൽ ചികിത്സ നൽകിയത്.
സുഖം പ്രാപിച്ച മൂന്ന് കോവിഡ് രോഗികളെ മന്ത്രി സന്ദർശിച്ചു. ഉന്നത നിലവാരത്തിലുള്ള ചികിത്സ നൽകിയതിനും ആരോഗ്യ പ്രവർത്തകരിൽ നിന്നും ലഭിച്ച സ്നേഹത്തിനും രോഗികൾ നന്ദി പറഞ്ഞു.
പൊതുജനങ്ങളുടെ സഹകരണവും വാക്സിനേഷനിൽ കൈവരിച്ച പുരോഗതിയും മൂലം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതായും മഹാമാരിയെ നിയന്ത്രിക്കുന്നതിൽ ഖത്തർ വിജയിച്ചതായും ഡോ: ഹനാൻ മുഹമ്മദ് അൽ കുവാരി അഭിപ്രായപ്പെട്ടു.