// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 08, 2018 Thursday
മിനിസ്റ്റർ ഓഫ് ലോൺലിനെസ് ട്രേസി ക്രോച്.
ആരോരും തുണയില്ലാതെ ഒറ്റപ്പെട്ടു കഴിയാൻ വിധിക്കപ്പെട്ടവരുടെ രാജ്യമായി ആധുനിക ബ്രിട്ടൻ മാറുകയാണോ? ഗുരുതരമായ ഈ സാമൂഹിക വിപത്ത് നേരിടാൻ പ്രധാനമന്ത്രി തെരേസ മേയ് ഏകാന്തത എന്ന വകുപ്പ് തന്നെ രൂപവത്കരിച്ച് ഒരു മന്ത്രിയെ നിയമിച്ചിരിക്കുകയാണ്. മിനിസ്റ്റർ ഓഫ് ലോൺലിനെസ്!
ഒന്നു മിണ്ടിപ്പറയാൻ പോലും അവസരം കിട്ടാതെ രണ്ട് ലക്ഷം പേരുണ്ട് പോലും ബ്രിട്ടനിൽ . പ്രശ്നത്തെ ഫലപ്രദമായി നേരിടാനുള്ള തന്ത്രങ്ങൾ ഈ വർഷം അവസാനം പ്രഖ്യാപിക്കുമെന്ന് നിയുക്തമന്ത്രി ട്രേസി ക്രോച് പറഞ്ഞു.
ആധുനിക ലോകത്തിന്റെ ഏറ്റവും ദു:ഖകരമായ യാഥാർത്ഥ്യമാണ് ഏകാന്തതയെന്ന് തെരേസ മേയ് പറഞ്ഞു. രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വിപത്തായി ഏകാന്തത മാറിയിയിരിക്കുന്നു എന്ന് ഇത് സംബന്ധിച്ച് പഠിക്കാൻ നിയുക്തമായ ജോ കോക്സ് കമീഷൻ ചൂണ്ടിക്കാട്ടുന്നു.
മിസ് കോക്സ് ഒരു വലതുപക്ഷതീവ്രവാദിയുടെ വെടിയേറ്റ് കൊല്ലപ്പെടുകയാണുണ്ടായത്. അവരുടെ ഓർമക്കു മുമ്പിൽ ആദരാജ്ഞലി അർപിച്ചു കൊണ്ടാണ് പുതിയ മന്ത്രിയുടെ നിയമനം. ഒമ്പത് കോടിയോളം പേർ ഇന്ന് ബ്രിട്ടനിൽ ഏകാന്തതയുടെ തടവറയിൽ കഴിയുന്നവരാണെന്ന് കോക്സ് കമീഷൻ പറയുന്നു.
അടിയന്തരമായി എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് കോക്ക്സ് ശുപാർശ ചെയ്തതിന്റെ വെളിച്ചത്തിലാണ് പുതിയ നടപടികൾ. രാജ്യത്തെ ഏകാന്തത എന്ന വിപത്ത് തിരിച്ചറിഞ്ഞ കോക്സിനെ ഓർമിക്കാൻ ഈ പ്രശ്നത്തെ നേരിടാൻ വേണ്ടി ബിസിനസ്സു സമൂഹവുമായും ചാരിറ്റികളുമായും സഹകരിച്ച് സാധ്യമായതെല്ലാം ചെയ്യുമെന്ന് നിയുക്ത മന്ത്രി ക്രോച്ച് പറഞ്ഞു.
ഏകാന്തതയുടെ ആഴം അളക്കാനും നവീനമായ മാർഗങ്ങളിലൂടെ പരിഹാര നടപടികൾ കണ്ടെത്താനും നാഷനൽ സ്റ്റാറ്റിറ്റിക്ക്സ് ഓഫീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.