// // // */
ഈയുഗം ന്യൂസ്
May 01, 2021 Saturday 03:04:55pm
ദോഹ: ഖത്തറിൽ നിർമാണത്തിലിരിക്കുന്ന ലോക കപ്പ് സ്റ്റേഡിയം ഇന്ത്യയിലെ അത്യാധുനിക കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി ഇന്ത്യൻ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം.
സംഭവം വൈറലായതോടെ സത്യം വെളിപ്പെടുത്തി ഇന്ത്യ ടുഡേയടക്കം നിരവധി മാധ്യമങ്ങൾ രംഗത്തുവന്നു.
അൽ ഖോറിൽ നിർമിക്കുന്ന അൽ ബൈത്ത് സ്റ്റേഡിയത്തിന്റെ ചിത്രമാണ് കോവിഡ് സെന്ററായി പ്രചരിക്കുന്നത്.
ചിത്രത്തിന്റെ തലക്കെട്ട് ഇങ്ങനെ: “ഇന്ത്യയിലെ രണ്ടാമത്തെ വലിയ കോവിഡ് കെയർ സെന്റർ - ഇൻഡോറിൽ 45 ഏക്കർ സ്ഥലത്ത് ആർ.എസ്.എസ് നിർമ്മിച്ച 6,000 കിടക്കകളുള്ള കോവിഡ് കെയർ സെന്ററും നാല് ഓക്സിജൻ പ്ലാന്റുകളും." പക്ഷെ ഫോട്ടോ കാണിക്കുന്നത് അൽ ബൈത്ത് സ്റ്റേഡിയമാണ്.
വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് പോലെയുള്ള നവമാധ്യമങ്ങളിൽ നിരവധി പേർ ഈ തെറ്റായ ചിത്രം പങ്കു വെച്ചു .
ഖത്തറിലെ അൽ ബൈത്ത് എന്ന ഫുട്‌ബോൾ സ്റ്റേഡിയത്തിന്റെ ചിത്രമാണിതെന്ന് തങ്ങളുടെ ആന്റി ഫേക്ക് ന്യൂസ് വിഭാഗം കണ്ടെത്തിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
"റിവേഴ്‌സ് സെർച്ച് ഉപയോഗിച് ഞങ്ങൾ പരിശോധിച്ചപ്പോൾ ഖത്തർ ട്രിബ്യൂൺ എന്ന പത്രത്തിന്റേതാണ് ഈ ചിത്രമെന്ന് ഞങ്ങൾ കണ്ടെത്തി. ഖത്തറിലെ അൽ ഖോർ നഗരത്തിലെ അൽ ബൈത്ത് സ്റ്റേഡിയമാണ് എന്ന് റിപ്പോർട്ട് പറയുന്നുണ്ട്," ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ജ്യോതി ദ്വിവേദിയാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് തയ്യാറാക്കിയത്.
സ്റ്റേഡിയത്തിന്റെ സാറ്റലൈറ്റ് ഫോട്ടോയാണിത്.
വ്യാജ പ്രചാരണം നടത്തിയതിന് ശക്തമായ വിമർശനമാണ് ട്വിറ്ററിൽ തീവ്ര വലതുപക്ഷ ശക്തികൾക്കെതിരെ ഉയർന്നത്. ആയിരക്കണക്കിന് ആളുകൾ യഥാർത്ഥ അൽ ഖോർ സ്റ്റഡിയത്തിന്റെ ഫോട്ടോ ട്വീറ്റ് ചെയ്തു.