// // // */
ഈയുഗം ന്യൂസ്
February 26, 2021 Friday 02:05:05pm
ദോഹ: സൗദി ക്ഷീരോൽപ്പാദന കമ്പനിയായ അൽ മറായ് വീണ്ടും ഖത്തറിൽ ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുന്നു.
ഖത്തറിൽ പാലുല്പന്നങ്ങൾ വിപണനം ചെയ്യാൻ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് അൽ മറായ് പരസ്യം പുറത്തിറക്കി.
2017 ജൂണിൽ ഖത്തറിനെതിരെ അയൽ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയപ്പോൾ അബു സംറ അതിർത്തി അടച്ചതിനെത്തുടർന്ന് അൽ മറായ് ഉത്പന്നങ്ങൾ ഖത്തറിലെ സൂപ്പർ മാർക്കറ്റ് സെൽഫുകളിൽ നിന്ന് അപ്രത്യക്ഷമായി.
ഏകദേശം പൂർണമായും അൽ മറായ് പാലിനെ ആശ്രയിച്ചിരുന്ന ഖത്തർ ജനത വൈകാരികമായാണ് കമ്പനിയുടെ നടപടിയോട് പ്രതികരിച്ചത്. വിശുദ്ധ റമദാൻ മാസത്തിലാണ് ഉപരോധം ഏർപ്പെടുത്തിയത് എന്നതും ഇതിന്റെ കാഠിന്യം വർധിപ്പിക്കുന്നു.
പിന്നീട് ഖത്തറിൽ തുടങ്ങിയ ബലദ്നയുടെ വിജയം ഉപരോധത്തിനെതിരെയുള്ള ഖത്തർ ജനതയുടെ ചെറുത്തുനിൽപ്പിന്റെ പ്രതീകമായി അറിയപ്പെട്ടു.
ജർമ്മനിയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും വിമാനങ്ങളിൽ ഹോൾസ്റ്റെയ്ൻ പശുക്കളെ ഇറക്കുമതി ചെയ്തത് അന്താരാഷ്‌ട്ര മാധ്യമങ്ങളിൽ കൗതുകവാർത്തയായി.
പാലുത്പാദനത്തിൽ ഇന്ന് രാജ്യം നൂറു ശതമാനം സ്വയം പര്യാപ്തത കൈവരിച്ചു എന്ന് മാത്രമല്ല ബലദന ഉത്പാദനങ്ങൾ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.
ഈ പശ്ചാത്തലത്തിലാണ് ഖത്തറിൽ രണ്ടാം വരവിനായി അൽ മറായ് തയാറെടുക്കുന്നത്.
സെയിൽസ്മാൻ, ഡ്രൈവർ, സൂപ്പർവൈസർ, മെർച്ചൻഡൈസർ തുടങ്ങിയ പതിനൊന്ന് തസ്തികകളിലേക്കാണ് കമ്പനി അപേക്ഷകൾ ക്ഷണിക്കുന്നത്.
അൽ മറായിയുടെ വരവോടെ പാൽ മാർകെറ്റിൽ കടുത്ത മത്സരത്തിന് വഴിയൊരുങ്ങുമെന്ന് മാർക്കറ്റ് വൃത്തങ്ങൾ ഈയുഗത്തോട് പറഞ്ഞു.
42,000 ജീവനക്കാരുള്ള ലോകത്തിലെ ഏറ്റവും വലിയ ഡയറി കമ്പനിയാണ് അൽ മറായ്.
ഉപരോധം പിൻവലിച് അനുരഞ്ജന കരാർ ഒപ്പിട്ടതിനാൽ ഖത്തറിൽ ഓപ്പറേഷൻ തുടങ്ങാൻ കമ്പനിക്ക് നിയമ തടസ്സങ്ങളില്ല.