// // // */
ഈയുഗം ന്യൂസ്
February 19, 2021 Friday 02:02:19pm
ദോഹ: നാലാഴ്ചക്കുള്ളിൽ രാജ്യത്തെ ഭൂരിപക്ഷം അല്ലെങ്കിൽ മുഴുവൻ അധ്യാപകർക്കും കോവിഡ് വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതിനായി ഖത്തർ നേഷണൽ കൺവെൻഷൻ സെന്ററിൽ താൽക്കാലിക വാക്‌സിനേഷൻ സെന്റർ തുറന്നതായും ഇവിടെ ഒരു ദിവസം 8,000 പേർക്ക് വാക്സിൻ നൽകുമെന്നും ദോഹ ന്യൂസുമായുള്ള അഭിമുഖത്തിൽ എച്.എം.സി കോവിഡ് വിഭാഗം തലവൻ ഡോ: അബ്ദുൽ ലത്തീഫ് അൽ ഖാൽ പറഞ്ഞു.
"വിദ്യാഭ്യാസം അവശ്യ സർവീസ് ആണ്. സ്‌കൂളുകളുടെ പ്രവർത്തനം തുടരാൻ അധ്യാപകർക്ക് വാക്സിൻ നൽകൽ അനിവാര്യമാണ്," അദ്ദേഹം പറഞ്ഞു.
ആദ്യം നഴ്സറി, പ്രൈമറി സ്‌കൂൾ അധ്യാപകർക്ക് വാക്സിൻ നൽകും. എല്ലാ അധ്യാപകരെയും എസ്.എം.എസ് വഴി അറിയിക്കും. ഗവണ്മെന്റ് അധ്യാപകർക്കും സ്വകാര്യ സ്‌കൂൾ അധ്യാപകർക്കും ഒരേ പ്രാധാന്യമാണ് നൽകുന്നത്.
നാല് ഘട്ടങ്ങളിലായാണ് വാക്സിനേഷൻ നടപ്പാക്കുക. ഓരോ ഘട്ടത്തിലും കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തും, മുഴുവൻ ജനങ്ങൾക്കും നല്കാനാവശ്യമായ അളവിൽ വാക്സിൻ ഒരു രാജ്യത്തിനും ലഭിച്ചിട്ടില്ല.
പക്ഷെ നമ്മൾക്ക് ഇപ്പോൾ കൂടുതൽ വാക്സിൻ ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിൻ നൽകണം. ആദ്യം ഏഴ് ഹെൽത്ത് സെന്ററുകളിലാണ് കുത്തിവെപ്പ് നൽകിയിരുന്നത്. പിന്നീടത് 27 ആയി ഉയർത്തി, ഡോ: ഖാൽ പറഞ്ഞു.